കത്തോലിക്കാസഭയ്ക്കുള്ളില്‍ ഏതെങ്കിലും കന്യാസ്ത്രീ അസ്വഭാവികമായ രീതിയില്‍ മരണമടഞ്ഞാലുടനെ സഭയെയും സഭാധികാരികളെയും പ്രതിക്കൂട്ടിലാക്കുന്ന പതിവ് ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. മഞ്ഞപ്പത്രങ്ങളും ചാനല്‍ ചര്‍ച്ചകളും അതിന്റെ തുടര്‍ച്ചയായി കടന്നുവരികയും ചെയ്യുന്നു. സഭയെ ആക്രമിക്കാനും വിശ്വാസികളില്‍ ഉതപ്പുണ്ടാക്കാനുമുള്ള സംഘടിതമായ ശ്രമങ്ങളുടെ ഭാഗമാണ് അവയെന്ന് അകന്നുനിന്ന് നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുകയും ചെയ്യും.
അത്തക്കാര്‍ക്ക് പുതുതായി കിട്ടിയിരിക്കുന്ന മരണമാണ് ദിവ്യ പി ജോണ്‍ എന്ന സന്യാസാര്‍ത്ഥിനിയുടേത്. കിണറ്റില്‍ വീണുള്ള മരണമായിരുന്നു ദിവ്യയുടേത്. ഈ മരണത്തെ സംബന്ധിച്ച്ചാനല്‍ചര്‍ച്ചകള്‍ മുറുകുന്നതിന് മുമ്പ് അത്തരമൊരു ചര്‍ച്ചയുടെ സാധ്യതകള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ലൂസി കളപ്പുരയ്ക്കല്‍.
എഫ്‌സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയ ലൂസി, ഫേസ്ബുക്ക് പേജുവഴിയാണ് ഈ വിഷയത്തെക്കുറിച്ച് വിഷം തുപ്പിയിരിക്കുന്നത്. വളരെ വേദനയോടെയാണ് ഈ വരികള്‍ കുറിക്കുന്നത് എന്ന് തുടങ്ങിക്കൊണ്ടുള്ള ലൂസിയുടെ കുറിപ്പില്‍ പങ്കുവയ്ക്കുന്ന വിചാരങ്ങള്‍ ഇങ്ങനെയാണ്.
ദിവ്യയുടെ മരണത്തിന് ആരാണ് ഉത്തരവാദി? ദിവ്യയുടെ മാതാപിതാക്കള്‍ ജീവിതകാലം മുഴുവന്‍ നീതികിട്ടാതെ അലയുന്ന കാഴ്ച കൂടി നാമെല്ലാം കാണേണ്ടിവരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകള്‍ അടച്ചു അന്വേഷിക്കും എന്ന് കരുതാമോ?. തുടര്‍ന്ന് 1987 മുതല്‍ അസ്വഭാവികമായ രീതിയില്‍ മരണമടഞ്ഞ കന്യാസ്ത്രീമാരുടെ പേരുവിവരങ്ങളെല്ലാം ചേര്‍ത്തിട്ടുമുണ്ട്. ഈ കേസുകളില്‍ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട് എന്നും ചോദിക്കുന്നു. ഈ ചോദ്യങ്ങളിലെല്ലാം മുനയും മുള്ളുമാണ് നിറഞ്ഞിരിക്കുന്നതെന്നത് വ്യക്തമാണ്.
പുലര്‍ച്ച മുതല്‍ പാതിരാവരെ അടിമകളെപോലെ പണി ചെയ്യിച്ചാലും അധിക്ഷേപിച്ചും അടിച്ചമര്‍ത്തിയും മനസ്സ് തകര്‍ത്താലും പാതിരാത്രിയില്‍ ഏതെങ്കിലും നരാധമന്റെ കിടപ്പുമുറിയിലേക്ക് തള്ളിവിട്ടാലും ഒടുവില്‍ പച്ചജീവനോടെ കിണറ്റില്‍ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങള്‍ക്ക് എന്നിടമെത്തുമ്പോള്‍ ലൂസിയിലെ സഭാവിരുദ്ധത മറനീക്കി പുറത്തുവരുന്നു. അസ്വഭാവികമായ രീതിയിലുള്ള എല്ലാ കന്യാസ്ത്രീമരണങ്ങളും ലൈംഗികപീഡനത്തിന്റെ അനന്തരഫലമാണെന്ന ധ്വനിയാണ് അതിലുള്ളത്.
സഭാംഗങ്ങളല്ലാത്തവരും സഭാവിരോധികളും സഭയ്‌ക്കെതിരെ ഇത്തരത്തില്‍ വിഷം തുപ്പുന്നതിനെ നമുക്ക് ആ രീതിയില്‍ കാണുകയും വിലയിരുത്തുകയും ചെയ്യാം. പക്ഷേ സഭയില്‍ നിന്ന് നന്മകള്‍ സ്വീകരിച്ച് വളരുകയും പിന്നീട് സഭയ്‌ക്കെതിരെ അധിക്ഷേപം ഉയര്‍ത്തുകയും സഭയെ സഭാംഗങ്ങളല്ലാത്തവരുടെ ഇടയില്‍ അപമാനിക്കാന്‍ വലിച്ചെറിയാന്‍ വിട്ടുകൊടുക്കുകയും ചെയ്യുന്ന ഇത്തരക്കാരുടെ നടപടികള്‍ അങ്ങേയറ്റം ഖേദകരമാണെന്ന് പറയാതിരിക്കാന്‍ വയ്യ.