അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ ഓടിവരുന്ന യൗസേപ്പിതാവ്; യൗസേപ്പിതാവിന്റെ മധ്യസ്ഥശക്തി വെളിവാക്കുന്ന ഒരു സംഭവം

തിരുക്കുടുംബത്തിന്റെ സംരക്ഷകനാണ് വിശുദ്ധ യൗസേപ്പിതാവ് എന്ന് നമുക്കറിയാം. ഈശോയും മാതാവും യൗസേപ്പിതാവ് എന്ന ശക്തിദുര്‍ഗ്ഗത്തിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞുകൂടിയിരുന്നത്. എന്നാല്‍ ആശ്രയിക്കുന്ന എല്ലാവരെയും സഹായിക്കുന്ന, സഹായത്തിന് വിളിക്കുന്നവരുടെ അരികിലേക്ക് ഓടിയെത്തുന്നവനാണ് വിശുദ്ധയൗസേപ്പിതാവ്.

നൂറ്റാണ്ടുകളായി വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്്യസ്ഥശക്തി സ്വജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ അനേകരുണ്ട് നമുക്കിടയില്‍. അത്തരത്തിലൊരാളുടെ സാക്ഷ്യമാണ് ചുവടെ ചേര്‍ക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വിശുദ്ധ ജോസഫിനോടുള്ള ഭക്തി എന്ന പുസ്തകത്തിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.

സ്‌പെയ്‌നിലെ ഒരു ആശ്രമംഗമായിരുന്ന ആ സന്യാസിക്ക് വിശുദ്ധ യൗസേപ്പിതാവിനോട് അപാരമായഭക്തിയും വണക്കവുമുണ്ടായിരുന്നു. ഈജിപ്തിലേക്ക് പരിശുദ്ധ അമ്മയെയും ഉണ്ണിയേശുവിനെയും കൊണ്ട് യാത്ര പോകുന്ന ജോസഫിനെ അദ്ദേഹം എന്നും ധ്യാനിക്കാറുമുണ്ടായിരുന്നു.

ഒരുനാള്‍ ഒരു യാത്ര കഴിഞ്ഞ് ആശ്രമത്തിലേക്ക് മടങ്ങുന്ന വഴി മലകള്‍ക്കിടയില്‍ അദ്ദേഹത്തിന് എവിടെയോ വഴി തെറ്റിപ്പോയി. സമയം രാത്രിയായിരുന്നു. ഒന്നുകില്‍ താന്‍ വന്യമൃഗങ്ങള്‍ക്ക് അല്ലെങ്കില്‍ കൊള്ളക്കാര്‍ക്ക് ഇരയായി മാറുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഭയചകിതനായ അദ്ദേഹം അവിടേയ്ക്കും ഇവിടേയ്ക്കും നോക്കി. ഏതെങ്കിലും വഴിയുണ്ടോ.. ഒറ്റപ്പെടലും രാത്രിയും നിശ്ശബ്ദതയും അദ്ദേഹത്തിന്റെ ഭയം വര്‍ദ്ധിപ്പിച്ചു. ഈ സമയം അദ്ദേഹം വിശുദ്ധ ജോസഫിനെ മനസ്സില്‍ സ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പെട്ടെന്ന് ഇരുട്ടില്‍ ഒരു വൃദ്ധനെ ആ സന്യാസി കണ്ടു. ഒരു കഴുതയെ നയിക്കുകയായിരുന്നു ആ വൃദ്ധന്‍. കഴുതപ്പുറത്ത് ഒരു സ്ത്രീയും അവളുടെ കയ്യില്‍ ഒരു കുഞ്ഞുമുണ്ടായിരുന്നു. സന്യാസിക്ക് ആശ്വാസം തോന്നി. ഒരു മനുഷ്യനെയെങ്കിലും താന്‍ കണ്ടുമുട്ടിയല്ലോ. തനിക്ക് വഴിതെറ്റിയെന്നും ആശ്രമത്തിലേക്കുള്ളവഴി അറിയാമോയെന്നും സന്യാസി ആ വൃദ്ധനോട് ചോദിച്ചു.

എന്നെ അനുഗമിക്കുക. വൃദ്ധന്‍ പറഞ്ഞു. രാത്രിയാണ് വഴി ദുഷ്്ക്കരമാണ്. എങ്കിലും വഴി എനിക്ക് കൃത്യമായറിയാം. വൃ്ദ്ധന്റെ വാ്ക്കുകള്‍ സന്യാസിക്ക് ഏറെ ആശ്വാസം നല്കി. വൃദ്ധന്‍ കഴുതയെയും കൊണ്ട് നടന്ന വഴിയെ സന്യാസിയും അനുഗമിച്ചു.

വളരെ പെട്ടെന്ന് തന്നെ അവര്‍ ആശ്രമകവാടത്തിലെത്തി. തന്നെ സുരക്ഷിതമായി ആശ്രമകവാടത്തിലെത്തിച്ചതിന് സന്യാസി വൃദ്ധനോട് നന്ദി പറയാനായി നോക്കിയപ്പോള്‍ അവിടെ വൃദ്ധനോ കഴുതയോ സ്ത്രീയോ കുഞ്ഞോ ഉണ്ടായിരുന്നില്ല. അത് യൗസേപ്പിതാവും മാതാവും ഉണ്ണീശോയുമായിരുന്നുവെന്ന് അപ്പോഴാണ് സന്യാസിക്ക് മനസ്സിലായത് അപകടങ്ങളില്‍ പെടുന്ന സമയത്തും മരണസമയത്തും താന്‍ രക്ഷകനായിരിക്കുമെന്ന യൗസേപ്പിതാവിന്റെ വാക്കുകള്‍ സന്യാസിയുടെ ഒാര്‍മ്മയിലെത്തി. യൗസേപ്പിതാവിന്റെ ദര്‍ശനം തനിക്ക് ലഭിച്ചതോര്‍ത്ത് ആ സന്യാസി പൊട്ടിക്കരഞ്ഞു.

ജീവിതത്തിലെ വിവിധ സമയങ്ങളില്‍ നാം നിസ്സഹായരായിപോകാറുണ്ട്. അപ്പോഴെല്ലാം യൗസേപ്പിതാവിനെ സഹായത്തിനായി വിളിക്കുക. യൗസേപ്പിതാവ് നമ്മുടെ സംരക്ഷണത്തിന് എത്തും. അപകടങ്ങളില്‍ നിന്ന് മോചിപ്പിച്ച്‌സുരക്ഷിതരായി എത്തിക്കുകയും ചെയ്യും

. അതുകൊണ്ട് ഒരിക്കലും നാം യൗസേപ്പിതാവിനെ വിളിച്ചപേക്ഷിക്കാന്‍ മറക്കരുത്, മടിക്കരുത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates