കാക്കനാട്: സഭാനേതൃത്വത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ സഭാനിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് സീറോ മലബാര്‍ സഭാ സിനഡ്. ഇക്കാര്യത്തില്‍ സഭ ാ നിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട രൂപതാധ്യക്ഷന്മാര്‍ക്ക് സിനഡ് നിര്‍ദ്ദേശവും നല്കി. ആറു ദിവസങ്ങളിലായി ഓണ്‍ലൈനില്‍ നടന്ന സിനഡിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
സമീപകാലത്ത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ച വ്യാജരേഖാ കേസ്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശുദ്ധപദവിയെക്കുറിച്ച് വിവാദമുയര്‍ത്തിയ ലേഖനം, സഭയുടെ പേരില്‍ മൗലികവാദപരമായ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളും സിനഡ് വിശദമായി വിലയിരുത്തി, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിനെതിരെ നല്കപ്പെട്ടിരുന്ന പരാതികള്‍ നിലനില്ക്കുന്നവയല്ല എന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തി.
ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങള്‍ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ പൂര്‍ത്തിയാക്കണമെന്നും പൊതുനന്മയെ ലക്ഷ്യമാക്കി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും സിനഡ് അഭ്യര്‍ത്ഥിച്ചു. പരിഷ്‌ക്കരിച്ച സീറോ മലബാര്‍ കുര്‍ബാന ക്രമം വൈകാതെ പ്രസിദ്ധീകരിക്കും.
സഭയില്‍ ആഘോഷിക്കപ്പെടുന്ന തിരുനാളുകളുടെ പ്രാധാന്യമനുസരിച്ചുള്ള പട്ടികയും സിനഡ് അംഗീകരിച്ചു.
സീറോ മലബാര്‍ സഭയുടെ അടുത്ത അസംബ്ലി 2022 ഓഗസ്റ്റില്‍ ചേരും. ഓണ്‍ലൈനായി നടന്ന സിനഡില്‍ വിരമിച്ചവരും ചുമതലയുളളവരുമായി 59 മെത്രാന്മാര്‍ പങ്കെടുത്തു.