തൃശൂര്‍: കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിലെ വളര്‍ച്ചയെ പിന്നോട്ടുവലിക്കുന്നതാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്ന ഓര്‍ഡിനന്‍സെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാനും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ഇലക്ഷന്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കേരളത്തിന്റെ സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള ഓര്‍ഡിനന്‍സ് പാസാക്കിയത് ദുരുദ്ദേശപരമാണ്. ആരോടും ചര്‍ച്ച ചെയ്യാതെ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് കേരളത്തിലെ സ്വാശ്രയ മേഖലയെ തളര്‍ത്തും. കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ ലോബികളെ മാത്രമേ ഈ ഓര്‍ഡിനന്‍സ് സഹായിക്കൂ. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യൂണിവേഴ്‌സിറ്റിയും സിന്‍ഡിക്കേറ്റുമാണ് തീരുമാനിക്കുന്നത്.
പണം കണ്ടെത്തേണ്ട ജോലി മാത്രമാകും സ്വാശ്രയ മാനേജ്‌മെന്റിന്. ഒപ്പം സൗകര്യങ്ങളും ഉണ്ടാക്കണം. ബാക്കി എല്ലാം സിന്‍ഡിക്കേറ്റ് നിയന്ത്രിതം വിദ്യാഭ്യാസമേഖലയില്‍ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങള്‍ പുരോഗതി കൈവരിക്കുമ്പോള്‍ ഇവിടുത്തെ സ്വാശ്രയമേഖലയ്ക്ക് മൂക്കുകയറിടുന്ന ഓര്‍ഡിനന്‍സിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കണം.
പുതിയ ഓര്‍ഡിനന്‍സിന്റെ ഫലമായി കലാലയ രാഷ്്ട്രീയം തിരിച്ചുവരികയും കുട്ടികള്‍ക്ക് ഉയര്‍ന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥ സംജാതമാകുകയും ചെയ്യും. തത്ഫലമായി കോളജുകള്‍ പലതും പൂട്ടിപ്പോകാനും അന്യസംസ്ഥാന ലോബികള്‍ക്ക് വളരാനും സാഹചര്യമൊരുങ്ങും. അദ്ദേഹം പറഞ്ഞു.