കൊച്ചി: വിവാദമായ എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിലെ തുടര്‍നടപടികള്‍ക്ക് വത്തിക്കാന്‍ അനുവാദം നല്കി. ഇതനുസരിച്ച് ഈടായി കിട്ടിയ കോട്ടപ്പടിയിലെ 25 ഏക്കര്‍ സ്ഥലം വില്‍ക്കാന്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് നിര്‍ദ്ദേശം നല്കി.
ഈട് കിട്ടിയ ഈ വസ്തു വില്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് അതിരൂപതയിലെ ചില വൈദികര്‍ സ്വീകരിച്ചത്. ഇന്ന് ചേരുന്ന അതിരൂപതയുടെ കൂടിയാലോചന സമിതിയിലും ഫൈനാന്‍സ് കമ്മറ്റിയിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സഭയുടെ സ്ഥിരം സിനഡാണ് കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. എന്നാല്‍ ചില വൈദികരുടെ എതിര്‍പ്പുമൂലം ഇത് നടപ്പിലാകാതെ വരികയായിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ കാനോനിക സമിതികള്‍ വത്തിക്കാന്‍ തീരുമാനം നടപ്പിലാക്കാന്‍ സഹകരിച്ചില്ലെങ്കില്‍ സ്ഥിര സിനഡിനോട് ആലോചിച്ച് സ്ഥലം വില്പന പൂര്‍ത്തിയാക്കാനാണ് വത്തിക്കാന്‍ നിര്‍ദ്ദേശം. ഇതിന് തടസ്സം നില്ക്കുന്നവര്‍ക്കെതിരെ സഭാതല അച്ചടക്ക നടപടികള്‍ കൈക്കൊള്ളാം.
സീറോ മലബാര്‍ സഭയുടെ സിനഡ് തളളിക്കളഞ്ഞ KPMG റിപ്പോര്‍ട്ട് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതിലും ദുരൂഹതയുണ്ട്.
വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആയതിനാല്‍ റോം ഈ റിപ്പോര്‍ട്ട് തളളിക്കളഞ്ഞതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ചും വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമുണ്ട്.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കും സഭാസംവിധാനങ്ങള്‍ക്കും എതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ഗ്രൂപ്പുകളും രാജ്യവിരുദ്ധശക്തികളും തമ്മിലുള്ള ബന്ധം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം എന്നാണ് ഇപ്പോള്‍ സഭാവിശ്വാസികള്‍ ഉന്നയിക്കുന്ന ആവശ്യം.