തൃശൂര്‍: തൃശൂര്‍ മൂരിയാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംപറര്‍ ഇമ്മാനുവേല്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഒളിപ്യന്‍ മയൂഖ ജോണി ആരോപിച്ച ബലാത്സംഗ കേസാണ് എംപറര്‍ ഇമ്മാനുവേലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. തന്റെ സുഹൃത്തിനെ എംപറര്‍ ഇമ്മാനുവേലിലെ ജോണ്‍സണ്‍ എന്ന വ്യക്തി പീഡിപ്പിച്ചുവെന്നാണ് മയൂഖ ആരോപിച്ചത്.
എന്നാല്‍ പ്രസ്ഥാനത്തില്‍ നിന്ന് പിരിഞ്ഞുപോയവരെ കുടുക്കാന്‍ കൃത്രിമമായി നടത്തുന്ന ആരോപണമാണ് ഇതെന്നാണ് എതിര്‍ഭാഗത്തിന്റെ വിശദീകരണം. ജോണ്‍സണും സംഘവും എംപറര്‍ ഇമ്മാനുവേലിന്റെ വിശ്വാസരീതി ഉപേക്ഷിച്ചുപോയവരാണ്. മയൂഖ ജോണിയും കുടുംബവും 2010 മുതല്‍ ഈ പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകരാണ്.
ആരോപണ വിധേയനായ ജോണ്‍സണ്‍ അടക്കം പ്രസ്ഥാനം വിട്ടവര്‍ക്കെതിരെയും തിരിച്ചും 2017 മുതല്‍ അമ്പതോളം കേസുകള്‍ നിലവിലുണ്ട്. ഇരുകൂട്ടരും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നോട്ടുപോകുകയാണ്. എംപറര്‍ ഇമ്മാനുവേലിന്റെ സ്ഥാപകന്‍ ജോസഫ് പൊന്നാറയാണ്. ഇയാള്‍ 2017 ല്‍ മരിച്ചു. നിഷ എന്ന സ്ത്രീയാണ് ഇപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ ചുമതലക്കാരി.
തുടക്കം മുതല്‍ തന്നെ കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ പഠനങ്ങളാണ് ഈ പ്രസ്ഥാനം നടത്തിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ കത്തോലിക്കാസഭ, ഇതിനെതിരെ ശക്തമായ നിലപാടും സ്വീകരിച്ചിരുന്നു. പക്ഷേ കത്തോലിക്കാ വൈദികരുള്‍പ്പടെ നിരവധി പേര്‍ എംപറര്‍ ഇമ്മാനുവേലിന്റെ ഭാഗമായി മാറിയെന്നത് വൈപരീത്യം. എന്നാല്‍ പിന്നീട് സത്യം തിരിച്ചറിഞ്ഞ പലരും അതില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നിട്ടുമുണ്ട്.
എങ്കിലും രക്ഷപ്പെട്ടുപോയവനും അകത്തുള്ളവരും തമ്മില്‍ വിദ്വേഷപ്രചരണങ്ങളും പ്രതികാരനിര്‍വഹണവും നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പുതിയതായി മാറിയിരിക്കുകയാണ് മയൂഖ ജോണിയുടെ ആരോപണവും അതിനെതിരെയുള്ള വിശദീകരണവും.