മ്യൂണിച്ച്: കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സിന്റെ അഭിമുഖവും അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങളും കത്തോലിക്കാസഭാവിശ്വാസികള്‍ക്കിടയില്‍ വിവാദമാകുന്നു. മാര്‍ച്ച് 31 ന് പ്രസിദ്ധീകരിച്ച സ്റ്റേണ്‍ മാഗസിനിലാണ് കര്‍ദിനാളിന്റെ വിവാദപ്രസ്താവന വന്നത്.
സ്വവര്‍ഗ്ഗലൈംഗികതയെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നതെന്ന് പ്രസിദ്ധീകരണത്തെ ആസ്പദമാക്കി ജര്‍മ്മന്‍ കത്തോലിക്കാ ന്യൂസ് ഏജന്‍സി KNA റിപ്പോര്‍ട്ട് ചെയ്യുന്നു. മതബോധനം പാറയില്‍ അടിയുറച്ചതല്ലെന്നും സ്വവര്‍ഗ്ഗരതി തെറ്റല്ല എ്ന്നുമാണ് കര്‍ദിനാള്‍ പറയുന്നത്. LGBTQ ആളുകള്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരാണെന്നും അവര്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്കെതിരെ നാം നിലയുറപ്പിക്കണമെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെടുന്നു. മ്യൂണിച്ചില്‍ ക്യൂര്‍ സര്‍വീസിന്റെ 20 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് താന്‍ കുര്‍ബാന അര്‍പ്പിച്ചതിനെക്കുറിച്ചും കര്‍ദിനാള്‍ പറയുന്നു. പ്ത്തുവര്‍ഷം മുമ്പായിരുന്നുവെങ്കില്‍ തനിക്ക് അത്തരമൊരു ശുശ്രൂഷയെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിക്കാന്‍ താന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറയുന്നു.
പക്ഷേ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കത്തോലിക്കാവിശ്വാസികളില്‍ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. കത്തോലിക്കാസഭ ഒരിക്കലും സ്വവര്‍ഗ്ഗാനുരാഗികളെ മാറ്റിനിര്‍ത്തുന്നില്ലെന്നും അവരുടെ പ്രവൃത്തികളെയാണ് അപലപിക്കുന്നതെന്നുപോലും കര്‍ദിനാളിന് അറിയില്ലേ എന്നാണ് ചിലരുടെ പ്രതികരണം.
സ്വവര്‍ഗ്ഗരതിയെ ധാര്‍മ്മികമായ വലിയ തെറ്റായിട്ടാണ് കത്തോലിക്കാ സഭ കാണുന്നത്. അതുകൊണ്ടുതന്നെ ആ പ്രബോധനത്തിന് എതിരായി സഭയിലെ തന്നെ അധികാരമുള്ള ഒരു വ്യക്തി സംസാരിക്കുന്നത് ഏറെ പ്രശ്‌നങ്ങള്‍ക്കും തെറ്റുകള്‍ക്കും വഴിതെളിക്കുമെന്നത് ഉറപ്പാണ്. സഭാപ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ വ്യക്തിപരമായ അഭിപ്രായമാണെങ്കില്‍ കൂടി മാധ്യമങ്ങളിലൂടെ തുറന്നുപറയാതിരിക്കാന്‍ അധികാരികള്‍ വിവേകം കാണിക്കേണ്ടതാണ്.