കാഞ്ഞിരപ്പള്ളി രൂപത അസംബ്ലി: ഇടവകതല സംഗമങ്ങൾ പൂർത്തിയാകുന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ അജപാലന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ദ്വിതീയ എപ്പാർക്കിയൽ അസംബ്ലിയ്ക്ക് മുന്നോടിയായുള്ള ഇടവകതല സംഗമങ്ങൾ ഡിസംബർ 14, ഞായറാഴ്ചയോടെ രൂപതയിലെ എല്ലാ ഇടവകകളിലും പൂർത്തിയാകും. അജപാലന വിഷയങ്ങളിൽ ദൈവജനത്തോട് ആലോചന ചോദിക്കുന്നതിനും ശ്രവിക്കുന്നതിനുമായുമായാണ് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സുപ്രധാനമായ ഈ സിനഡൽ പ്രക്രിയക്ക് രൂപം നൽകിയിരിക്കുന്നത്.
എപ്പാർക്കിയൽ അസംബ്ലി മാർഗ്ഗരേഖ രൂപതയിലെ എല്ലാ കുടുംബക്കൂട്ടായ്മകളിലും അവതരിപ്പിച്ചതിനെ തുടർന്ന് കുടുംബക്കൂട്ടായ്മകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കുടുംബക്കൂട്ടായ്മ ലീഡേഴ്സ് എന്നിവരുൾപ്പെടുന്ന സമിതിയിലാണ് വൈദികരുൾപ്പെടുന്ന റിസോഴ്സ് ടീമംഗത്തിൻ്റെ നേതൃത്വത്തിൽ ഇടവകതല പങ്കുവെക്കലുകൾ നടത്തപ്പെടുന്നത്.
ഇടവകതല പങ്കുവെയ്ക്കലുകൾക്ക് പുറമെ, വിശ്വാസജീവിത പരിശീലകർ, സംഘടനാ ഭാരവാഹികൾ, സന്യസ്തർ
എന്നിവരുൾപ്പെടുന്ന വിവിധ തലങ്ങളിലായി ഇടവകകളിൽ പ്രത്യേക ചർച്ചകളും ക്രമീകരിക്കുന്നതാണ്. വിവിധ തല ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന നിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് എപ്പാർക്കിയൽ അസംബ്ലി വിഷയാവതരണ രേഖയ്ക്ക് അന്തിമ രൂപം നൽകുന്നത്. നിശ്ചിത പ്രതിനിധികൾ പങ്കെടുക്കുന്ന എപ്പാർക്കിയൽ അസംബ്ലി 2026 മെയ് 12 മുതൽ 15 വരെ കുട്ടിക്കാനം മരിയൻ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നതാണ്.
ഓരോ ഇടവകയിലും നടത്തപ്പെടുന്ന ചർച്ചകളുടെയും പങ്കുവെക്കലുകളുടെയും ക്രോഡീകരിച്ച റിപ്പോർട്ടുകൾ ഇടവക വികാരിയുടെയും ജൂബിലി കമ്മിറ്റി കൺവീനറുടെയും നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കി ഡിസംബർ 20-ന് മുമ്പ് രൂപത പാസ്റ്ററൽ ആനിമേഷൻ ഓഫീസിൽ നൽകേണ്ടതാണ്.