ക്രൈസ്തവസമൂഹത്തിനെതിരെ ഇവിടെ ശക്തമായ ചില സംഘടിതശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് സസൂക്ഷ്മം നിരീക്ഷിച്ചാല്‍ വ്യക്തമാകുന്ന ഒരു സത്യമാണ്. ഇന്നും എന്നും സമൂഹത്തെ സ്വാധീനിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുമ്പന്തിയില്‍ നില്ക്കുന്നത്. ചില പൊതുവിഷയങ്ങളില്‍ ഇക്കൂട്ടര്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ചങ്ങനാശ്ശേരി അതിരൂപതസഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മാര്‍ തറയില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു:
ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചർച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു. ക്രിസ്തിയാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!