സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ കരയുന്നവന്റെ നെഞ്ചില്‍ ലാത്തി താഴ്ത്തുന്നതിന് പൊലീസിനെ ഉപയോഗിക്കുന്ന സര്‍ക്കാര്‍ പൊതുവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഈ  രണ്ട്  ദിവസം എന്ത്  ചെയ്തു.?

കൊച്ചി: തൊഴില്‍ കോഡ് റദ്ദാക്കുക,അവശ്യ പ്രതിരോധ സേവനനിയമം പിന്‍വലിക്കുക,സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക,കൃഷി,വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുക,തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക  എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 20 ഓളം തൊഴിലാളി സംഘടനകള്‍  രണ്ട് ദിവസമായി രാജ്യവ്യാപകമായി പണിമുടക്കുന്നു.

പണിമുടക്കി പ്രതിഷേധിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്.ജനാധിപത്യപരമായ ഒരു പ്രതിഷേധ മാര്‍ഗ്ഗമാണിത്.അതിനെ  എതിര്‍ക്കുന്നത്  തെറ്റാണ്.പക്ഷേ സംഘടിതമായി ഇന്നും ഇന്നലെയുമായി കേരളത്തിലെ ഇടതു സംഘടനകള്‍ ചെയ്യുന്നത് സംഘടിത ഗുണ്ടായിസമാണ്.റോഡില്‍ കസേര നിരത്തിയാല്‍ ആരും വാഹനമോടിക്കരുത്  എന്ന്  പറയുന്നത്  എന്തു ജനാധിപത്യമാണ്.

കോഴിക്കോട്ട്  ഓട്ടോറിക്ഷയുടെ  കാറ്റാഴിച്ചുവിട്ടതിന്റെ പേര് ഗുണ്ടായിസം എന്ന്  തന്നെയാണ്.ഒറ്റപ്പെട്ട  ആക്രമങ്ങളെ പര്‍വ്വതീകരിക്കരുതെന്നും,ജനങ്ങള്‍ക്ക്  ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും തൊഴില്‍ മന്ത്രി പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് മലയാള വാര്‍ത്ത ചാനലുകള്‍ തുറന്നാല്‍ ഏതൊരാള്‍ക്കും  മനസിലാകും.

തൃശൂര്‍ നഗരത്തില്‍ സ്വരാജ്  റൗണ്ടിലൂടെ വന്ന ഇരുചക്രവാഹനത്തിലെ യാത്രക്കാരനെ സമരാനുകൂലികള്‍ തടഞ്ഞപ്പോള്‍, തടയാന്‍ നീയാരാണ് എന്ന ചോദ്യവുമായി അയാളും സമരക്കാരനെ നേരിട്ടു അയാളെ തല്ലാനാണ്  സമരനേതാവും  തുനിഞ്ഞത്.പൊലീസ് യാത്രക്കാരനെ ഏങ്ങനെയെങ്കിലും തിരിച്ചയിക്കാന്‍  ശ്രമിക്കുന്നു.കാരണം  സര്‍ക്കാരിന്റെ സ്‌പോണ്‍സേഡ്  ഗുണ്ടായിസത്തിന്  കുടപിടിക്കാനെ  കേരളത്തില്‍  പോലീസിന്  കഴിയൂ.യഥാര്‍ത്ഥ തൊഴിലാളി സ്‌നേഹം ലുലുമാളിലെ തൊഴിലാളികളോട് ഉള്ളതിനാല്‍ അത്  അവശ്യസര്‍വ്വീസില്‍  ഉള്‍പ്പെടുത്താന്‍ ഉത്തരവായി.

ഇതേ  പോലെ നിരവധി തൊഴില്‍  സ്ഥാപനങ്ങള്‍  കേരളത്തിലുണ്ട്.അത്യാവശ്യത്തിന്  യാത്രചെയ്യുന്നവന്  സംരക്ഷണം നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സമരം ചെയ്യുന്നവരും  റോഡ് കയ്യേറുന്നവരും  യാത്രക്കാരനെ സഞ്ചരിക്കാന്‍ അനുവദിക്കണം.സ്വകാര്യ വാഹനങ്ങള്‍ തടയ്യില്ലെന്ന് പറഞ്ഞവര്‍ അത് ലംഘിച്ചു.ആശുപത്രിയില്‍ പോയ സ്ത്രീകളെ വഴിയില്‍  തടഞ്ഞു.ഹര്‍ത്താലും ,ബന്ദും,പണിമുടക്കും വിവിധ വേഷങ്ങളില്‍ സാധാരണക്കാരന്റെ  ജീവിതത്തില്‍ ദുരിതം മാത്രം സമ്മാനിക്കുന്നു.

സംഘടിത ഗുണ്ടായിസത്തിന് സര്‍ക്കാര്‍ കുടപിടിക്കാന്‍ തീരുമാനിച്ചാല്‍  പൊതുജനം എന്ത്  ചെയ്യും ? .എതെല്ലാം കാര്യങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കി എന്ന് കൂടെ വിശദീകരിക്കാന്‍ ഈ  സമയം  ഉപയോഗിക്കണം, പാവപ്പെട്ട  മനുഷ്യരുടെ  ജീവിതത്തിലേക്ക്  കെ റെയില്‍ ഓടിച്ചെത്തുന്നത് കൂടാതെ എതിര്‍ക്കുന്നവരെ തല്ലിചതയ്ക്കാന്‍ പോലും മടിക്കാത്തവിധം അധപതിച്ച  ജനാധിപത്യ കാലത്ത്  സാധാരണക്കാരായ  തൊഴിലാളികളുടെ പേരില്‍ മറ്റൊരു രാഷ്ട്രീയ കളി.സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ കരയുന്നവന്റെ നെഞ്ചില്‍ ലാത്തി താഴ്ത്തുന്നതിന് പൊലീസിനെ ഉപയോഗിക്കുന്ന സര്‍ക്കാര്‍ പൊതുവഴിയില്‍ സഞ്ചാര സാത്രന്ത്രം ഉറപ്പാക്കാന്‍ ഈ  രണ്ട്  ദിവസം എന്ത്  ചെയ്തു.?

കോവിഡ്കാലത്തുവന്ന ഈ പൊതുപണിമുടക്കിലൂടെ സാധ്യമായ നേട്ടങ്ങള്‍  എന്തെന്ന് സാധാരണക്കാരായ ആയിരകണക്കിന് തൊഴിലാളികളോടും പൗരന്മാരോടും വിശദീകരിക്കാന്‍  നേതാക്കന്മാര്‍ തായ്യാറാകണം

ഡോ.ഫാ.ഏബ്രഹാം  ഇരിമ്പിനിക്കല്‍
സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷന്‍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates