കെയ്‌റോ: നാശനഷ്ടം വരുത്തിയ ദേവാലയം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ നടത്തിയ പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പതു ക്രൈസ്തവര്‍ മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴും ജയിലില്‍ തുടരുന്നു. ഇവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ലാണ്. മിന്ന്യാ ഭരണകൂടത്തിന്റെ കീഴിലുള്ള സെന്റ് ജോസഫ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദൈവാലയം അഗ്നിബാധയില്‍ കത്തിനശിച്ചിരുന്നു. അവിചാരിതമായി ഉണ്ടായതല്ല അഗ്നിബാധയെന്നാണ് പൊതുനിഗമനം. കേടുപാടുകള്‍ സംഭവിച്ച ദേവാലയം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ടാണ് ക്രൈസ്തവര്‍ സമരം നടത്തിയത്. 800 ക്രൈസ്തവര്‍ മാത്രമാണ് ഇവിടെയുള്ളത്. ദേവാലയം പുതുതായി പണിയാനുള്ള അപേക്ഷയോട് ഗവണ്‍മെന്റ് പ്രത്യുത്തരിച്ചില്ല, വെറും നാലു മാസത്തെ സമയം മാത്രമാണ് പെര്‍മിറ്റ് അനുവദിക്കാന്‍ വേണ്ടി വരാറുള്ളത്. പക്ഷേ അത് സംഭവിക്കാത്ത സാഹചര്യത്തില്‍ പ്രക്ഷോഭകര്‍ സമരപരിപാടിയിലേക്ക് കടക്കുകയായിരുന്നു.
ഇതില്‍ പങ്കെടുത്ത ഒമ്പതുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭീകരവാദക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരെ വിട്ടയ്ക്കണമെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ ആവശ്യം.
മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ പത്തു ശതമാനം മാത്രമാണ്.