1380ല്‍ ലെസ്‌നെവന് സമീപം സോളമന്‍ എന്ന് പേരുള്ള ഒരു വൃദ്ധന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന് പറയത്തക്കബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആരും അയാളുടെ കാര്യത്തില്‍ വേണ്ടത്ര ഗൗരവം നല്കിയതുമില്ല. പക്ഷേ അയാള്‍ മരിയഭക്തനായിരുന്നു. എല്ലാ വൈകുന്നേരവും പരിശുദ്ധ അമ്മയുടെ ചാപ്പലിലെത്തി അയാള്‍ പ്രാര്‍ത്ഥിക്കും,, പിന്നീട് ഔര്‍ ലേഡി ഓഫ് ഫോറസ്റ്റ് ചാപ്പല്‍ നിര്‍മ്മിച്ച സ്ഥലത്ത് ഒരു ഓക്ക് മരത്തിനടിയില്‍ തുറന്ന സ്ഥലത്തായിരുന്നു ഉറക്കം. കാട്ടിലെ വിഡ്ഢി എന്നാണ് അയാളെ കുട്ടികള്‍ വിളിച്ചിരുന്നത്. ഭിക്ഷ യാചിക്കുമ്പോള്‍ പോലും അയാള്‍ക്ക് ആരും ഒന്നും നല്കാറില്ലായിരുന്നു. അങ്ങനെ വേണ്ടത്ര ഭക്ഷണമോ ആരുടെയും പരിഗണനയോ ലഭിക്കാതെ ആവേ മരിയ എന്ന ഉച്ചരിച്ചുകൊണ്ടാണ് അയാള്‍ ഒരു ദിവസംമരിച്ചു. അയാളെ അവിടെതന്നെ സംസ്‌കരിച്ചു. പിന്നീട് വസന്തകാലം വന്നപ്പോള്‍ അയാളുടെ ശവകുടീരത്തിന് മീതെ ഒരു വെളുത്ത താമര വിരിഞ്ഞു. അതിന്റെ ഇതളുകളില്‍ സ്വര്‍ണ്ണാക്ഷരങ്ങളില്‍ ആവേ മരിയ എന്ന് എഴുതപ്പെട്ടിരുന്നു. അത്ഭുതം തോന്നിയ ആളുകള്‍ ശവക്കുഴി മാന്തി. സോളമന്‍ എന്ന ആ വൃദ്ധന്റെ വായില്‍ നിന്നാണ് താമരപ്പൂവ് വിരിഞ്ഞത് എന്ന് അവര്‍ കണ്ടെത്തി. വാര്‍ത്ത കാട്ടുതീ പോലെപടര്‍ന്നു അനേകര്‍ അവിടേക്ക് ഓടിയെത്തി. മാതാവിനെ സ്‌നേഹിച്ച മനുഷ്യന്‍. അതുകൊണ്ട് മാതാവിന്റെ നാമത്തില്‍ അവിടെയൊരു ദേവാലയം പണിതു. അതിന് സമീപത്താണ് ഇപ്പോഴും സോളമന്റെ ശവകുടീരവും. നിസ്സാരമായ നാലുകല്ലുകള്‍ കൊണ്ടാണ് അത് വേര്‍തിരിച്ചിരിക്കുന്നത്. ഫ്രഞ്ചുവിപ്ലവകാലത്ത് ദേവാലയം തീപിടിത്തത്തില്‍ നശിച്ചു. 1818 ല്‍ ആളുകള്‍ അത് പുതുക്കിപ്പണിതു. 1888 ല്‍ മാതാവിന്റെ ചിത്രം തിരികെ കൊണ്ടുവന്ന് അതില്‍ കിരീടധാരണം നടത്തി. അന്നുമുതല്‍ പഴയ ജനപ്രീതി തിരികെ വന്നു.