സമാധാനം; യുദ്ധകാലത്തെ മരിയന്‍ രൂപങ്ങള്‍ മെത്രാന്മാര്‍ പരസ്പരം കൈമാറി

വത്തിക്കാന്‍ സിറ്റി: ഫാക്ക് ലാന്‍ഡ് യുദ്ധത്തിന്റെ 37 വര്‍ഷങ്ങള്‍ക്ക് ശേഷം സമാധാനശ്രമങ്ങളുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടനിലെയും അര്‍ജന്റീനയിലെയും മിലിട്ടറി മെത്രാന്മാര്‍ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപങ്ങള്‍ പരസ്പരം കൈമാറി.

ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്വക് യറില്‍ വച്ചായിരുന്നു രൂപങ്ങളുടെ കൈമാറ്റം. അര്‍ജന്റീനയുടെ മാധ്യസഥയായ ഔര്‍ ലേഡി ഓഫ് ലൂജാന്‍ രൂപമാണ് കൈമാറിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുരൂപങ്ങളെയും വെഞ്ചരിച്ചു.

ഫാക്ക ലാന്‍ഡ് യുദ്ധകാലത്ത് അര്‍ജന്റീനയുടെയും ബ്രിട്ടന്റെയും ഭാഗത്തു നിന്ന് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. ഫാക്ക് ലാന്‍ഡ് ദ്വീപസമൂഹത്തിന്റെ പരമാധികാരത്തെചൊല്ലിയുള്ള അര്‍ജന്റീനയുടെയും ബ്രിട്ടന്റെയും തര്‍ക്കമാണ് യുദ്ധത്തിലേക്ക് നയിച്ചത്. അര്‍ജന്റീനയുടെ തീരത്തു നിന്ന് 300 മൈല്‍ അകലെയാണ് ഈ ദ്വീപ്.

1833 ല്‍ ഗ്രേറ്റ്ബ്രിട്ടന്‍ ഇതിന്റെ അധികാരം ഏറ്റെടുത്തു. പക്ഷേ അര്‍ജന്റീന ഈ അവകാശവാദത്തെ തള്ളിക്കളഞ്ഞു. 1982ല്‍ അര്‍ജന്റീനന്‍ പട്ടാളം ദ്വീപ് കീഴടക്കി തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ഈ യുദ്ധകാലത്ത് ദിവംഗതനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാക് ലാന്‍ഡ് ദ്വീപില്‍ 32 മണിക്കൂര്‍ നേരത്തെ ഇടയസന്ദര്‍ശനം നടത്തിയിരുന്നു. ബ്രിട്ടന്‍ സന്ദര്‍ശനം കഴിഞ്ഞതിന് ശേഷമായിരുന്നു അത്. അന്ന് ഔര്‍ ലേഡി ഓഫ് ലൂജാന്റെ മുമ്പില്‍ ജോണ്‍ പോള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ബ്യൂണസ് അയേഴ്‌സില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന സമയം ഫ്രാന്‍സിസ് മാര്‍പാപ്പ ലൂജാന്‍ മാതാവിന്റെ പക്കലേക്ക് ഇടയ്ക്കിടെ തീര്‍ത്ഥാടനം നടത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.