ഓരോ യഥാര്‍ത്ഥ വിവാഹവും ദൈവത്തിന്റെ ദാനം: മാര്‍പാപ്പ

വ്ത്തിക്കാന്‍ സിറ്റി: ഓരോ യഥാര്‍ത്ഥ വിവാഹവും ദൈവത്തിന്റെ ദാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹജീവിതത്തിന്റെ വിശ്വസ്തതയുടെ അടിസ്ഥാനം ദൈവത്തിന്റെ വിശ്വസ്തയിലാണ് അടങ്ങിയിരിക്കുന്നത്.

സഭയിലും ലോകത്തിലും സ്ത്രീയും പുരുഷനും തമ്മിലുള്ള വൈവാഹിക ബന്ധത്തില്‍ അടിസ്ഥാനമാക്കിയുള്ള കുടുംബത്തിന്റെ അര്‍ത്ഥം വീണ്ടെടുക്കേണ്ടതുണ്ട്. കര്‍ത്താവില്‍ നിന്ന് സഭയ്ക്ക്‌ ലഭിച്ച സുവിശേഷം പ്രഘോഷിക്കാനുളള കല്‍പനയുംസുവിശേഷവും കുടുംബത്തിന്റെയും വൈവാഹിക ബന്ധത്തിന്റെയും വലിയരഹസ്യത്തെ കൂടുതല്‍ പ്രകാശമാനമാക്കുന്നു.

ക്രൈസ്തവ വെളിപാടനുസരിച്ച് വിവാഹം ആചാരമോ സാമൂഹികസംഭവമോ അല്ല സുദൃഢമായബന്ധമാണ്. സ്‌നേഹത്തിന്റെ സംതൃപ്തിക്കായി ഓരോരുത്തരുടെയും ബോധ്യമനുസരിച്ച് അത് വ്യത്യാസപ്പെടുത്താവുന്നതുമല്ല. ദൈവമാണ് വിവാഹത്തിന്റെ കര്‍ത്താവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

വധൂവരന്മാര്‍ സ്വതന്ത്രമായ സമ്മതംവഴി ഐക്യത്തിന് ജീവന്‍ പകരുന്നുവെങ്കിലും പരിശുദ്ധാത്മാവ് മാത്രമാണ് സ്ത്രീയെയുംപുരുഷനെയും ഒരു യാഥാര്‍ത്ഥ്യമാക്കി നിലനിര്‍ത്തുന്ന ശക്തി പകരുന്നത്. സ്വാതന്ത്ര്യത്തില്‍ അടിസ്ഥാനമാക്കിയ ദാനമാണ് വിവാഹം എന്നതുകൊണ്ട് തന്നെഅതില്‍ കുറവുകളും വീഴ്ചകളുമുണ്ട്. അതിനാല്‍ തുടര്‍ച്ചയായ ശുദ്ധീകരണവും വളര്‍ച്ചയും പരസ്പരമുള്ള മനസ്സിലാക്കലും ക്ഷമയും വിവാഹത്തില്‍ ആവശ്യമാണ്.

വിവാഹത്തെ ദൈവികദാനമായി കണ്ടെത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിവാഹം ആത്യന്തികമായി നന്മയാണ്. വധൂവരന്മാര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും സഭയ്ക്കും വിവാഹം നന്മ നല്കുന്നു.പാപ്പ പറഞ്ഞു.

അപ്പസ്‌തോലിക കോടതിയായ റോത്ത റോമാനയുടെ ജൂഡീഷ്യല്‍ വര്‍ഷത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.