ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം നാളെ

കോട്ടയം: കോട്ടയം അതിരൂപതാ വൈദികനും സെൻ്റ് ജോസഫ്‌സ് സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13നു കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കും. നാമകരണ നടപടികൾക്കുള്ള രേഖകൾ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. കോട്ടയം ക്രിസ്‌തുരാജാ കത്തീഡ്രലിൽ രാവിലെ 10ന് ആർച്ച്ബി ഷപ് മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയോടെ കർമങ്ങൾക്കു തുടക്കമാകും. തുടർന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപ താതല നടപടിക്രമങ്ങളുടെ സമാപനനടപടികൾ പൂർത്തിയാക്കും.

1871 ഒക്ടോബർ 24ന് നീണ്ടൂർ പൂതത്തിൽ കുടുംബത്തിൽ ജനിച്ച തൊമ്മിയച്ച ൻ 1897 ഡിസംബർ 28 കോട്ടയം അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. 1925 മേയ് മൂന്നിനു കൈപ്പുഴയിൽ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടർന്ന് 1928 ജൂലൈ മൂന്നിനു സെന്റ് ജോസഫ് സന്യാസിനീ സമൂഹവും സ്ഥാപിച്ചു. 1943 ഡിസംബർ നാലിന് അദേഹം ദിവംഗതനായി.

2009 ജനുവരി ജനുവരി 26നാണ് പൂതത്തിൽ തൊമ്മിയച്ചനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.