ഹൈദരാബാദ്: കോവിഡ് ബാധിച്ച് മരണമടയുന്ന ക്രൈസ്തവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം കിട്ടാതെ വരുന്നത് ഹൈദരാബാദിലെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തുന്നു. അടുത്തയിടെ ഗവണ്‍മെന്റ് ചെസ്റ്റ് ഹോസ്പിറ്റലിലെ നേഴ്‌സായ വിക്ടോറിയ ജയമണിയെന്ന 58 കാരി കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു.
എന്നാല്‍ ആചാരപ്രകാരം ആദരപൂര്‍വ്വമായ സംസ്‌കാരം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. നാരായന്‍ഗുഡയിലെ സെമിത്തേരിയില്‍ സംസ്‌കാരത്തിന് അനുവാദം കിട്ടിയില്ല. മറ്റ് പല ദേവാലയങ്ങളുമായി അറ്റാച്ച് ചെയ്ത് പ്രവര്‍ത്തിക്കുന്ന സെമിത്തേരി ആയതിനിനാലാണ് ഈ അവകാശം നിഷേധിക്കപ്പെട്ടത്.പിന്നീട് ഗവണ്‍മെന്റ് നല്കിയ സ്ഥലത്താണ് സംസ്‌കാരം നടത്തിയത്. നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കീസാരമണ്ഡലിലെ അഹ്മേഗുഡായിലാണ് സംസ്‌കാരം നടത്തിയത്. ഇതിന് വേണ്ടി കുടുംബം ഇരുപതിനായിരത്തോളംരൂപ ചെലവഴിക്കേണ്ടിയും വന്നു.
സമാനമായ അനുഭവത്തിലൂടെ ഒമ്പത് ക്രൈസ്തവകുടുംബവും കടന്നുപോയിട്ടുണ്ട്. ഹൈന്ദവശ്മശാനത്തില്‍ പോലും ക്രൈസ്തവരുടെ ശവദാഹം നടത്തേണ്ടിവന്നിട്ടുണ്ട്.
തങ്ങളുടെ അമ്മ സമൂഹത്തിന് വേണ്ടി സേവനം ചെയ്താണ് മരണമടഞ്ഞതെന്ന് വിക്ടോറിയായുടെ മക്കള്‍ പറയുന്നു. എന്നിട്ടും ആദരപൂര്‍വ്വമായ സംസ്‌കാരം അമ്മയ്ക്ക് ലഭിച്ചില്ല. അവര്‍ വ്യക്തമാക്കി. ഏത് അസുഖം മൂലം മരിച്ചാലും അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള അവകാശം എല്ലാ കത്തോലിക്കര്‍ക്കും ഉണ്ടെന്ന് ഹൈദരാബാദ് അതിരൂപത വികാര്‍ ജനറല്‍ ഫാ. ബെര്‍നാര്‍ഡ് വ്യക്തമാക്കി.