സോഷ്യല്‍ മീഡിയായില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ ഒന്നായിരുന്നു സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച് പ്രശസ്ത ധ്യാനഗുരു ഫാ. മാത്യു നായ്ക്കംപറമ്പില്‍വിസിയുടെ ഒരു വീഡിയോ. അച്ചന്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍സഭയുടെ ശബ്ദമാണെന്ന മട്ടില്‍ വരെ വ്യാഖ്യാനിച്ചായിരുന്നു ദുഷ്പ്രചരണം നടത്തിയിരുന്നത്.ഈ ഒരു സാഹചര്യത്തില്‍ തന്റെ വീഡിയോ സന്ദേശം വഴി സമൂഹത്തിലും സഭയിലുമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിച്ചുകൊണ്ട് ഫാ. മാത്യു നായ്ക്കംപറമ്പില്‍രംഗത്തെത്തിയിരിക്കുകയാണ്.
എന്നാല്‍ ആദ്യത്തെ വീഡിയോയുടെ അത്ര പ്രചരണം മാപ്പ് പറയുന്ന ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടില്ല എന്നതാണ് ഇതിന്റെ പിന്നിലെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നത്. അതുകൊണ്ട് മാപ്പ് പറയലിന്റെ പൂര്‍ണ്ണരൂപം മരിയന്‍ പത്രം ചുവടെ കൊടുക്കുന്നു:
ഏതാനും ദിവസം മുമ്പ് സിസ്റ്റര്‍ അഭയയെ സംബന്ധിച്ച വാട്‌സാപ്പ് ശബ്ദസന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെ ആരാധനയ്ക്കിടയില്‍ ഞാന്‍ വ്യക്തിപരമായി പറഞ്ഞകാര്യങ്ങള്‍ പലര്‍ക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി എന്ന് മനസ്സിലാക്കുന്നു. അതേക്കുറിച്ച് ഞാന്‍ ഖേദിക്കുകയും എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകള്‍ക്ക് സിസ്റ്റര്‍ അഭയയുടെ കുടുംബത്തോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞകാര്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
മാപ്പ് ചോദിക്കാന്‍ കഴിയുന്നത് എളിമയുളളവര്‍ക്ക് മാത്രമാണ്. എളിമയില്ലാത്തവരും അഹങ്കാരികളുമായവരാണ് സ്വന്തം വാദം ന്യായീകരിക്കുന്നത്. ന്യായീകരണത്തിനോ തുടര്‍വിശദീകരണത്തിനോ മുതിരാതെ മാപ്പ് പറഞ്ഞ് ക്രൈസ്തവ ലോകത്തിന് മാതൃകയായ നായ്ക്കംപറമ്പിലച്ചന് മരിയന്‍പത്രത്തിന്റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും.