വാരാണസി: ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയായിരുന്ന അമ്പതോളം ക്രൈസ്തവര്‍ക്ക് നേരെ ഹിന്ദു മതമൗലികവാദികളുടെ ആക്രമണം. ആക്രമണത്തിന് ഇരകളായവരില്‍ കന്യാസ്ത്രീകളും പെടുന്നു. ബജ്രംഗദള്‍ പ്രവര്‍ത്തകരും ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുമാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം അഴിച്ചുവിട്ടത്.
മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രൈസ്തവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് തിരിച്ചറിയല്‍ പരേഡും നടത്തി. ഒക്ടോബര്‍ 10 ാം തീയതി രാത്രിവരെ അവരെ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തു.
നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ നില്ക്കുന്ന രണ്ട് ഉര്‍സുലൈന്‍ ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീകളും ആക്രമണത്തില്‍പെട്ടു. അവരെ ബലാല്‍ക്കാരമായി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം വഴിയാണ് ഒടുവില്‍ അവരെ വിട്ടയച്ചത്. സിസ്റ്റര്‍ ഗ്രേസി മോണ്‍ടേറിയോ, സിസ്റ്റര്‍ റോഷ്‌നി മിന്‍ജ് എന്നിവരാണ് ആക്രമണത്തിന് ഇരകളായത്.
പാസ്റ്റര്‍ അബ്രഹാം, ഭാര്യ പ്രതിഭ, വിജേന്ദ്ര, ഗീതാ ദേവി എന്നിവരെയാണ് മതപരിവര്‍ത്തന നിയമം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തിലുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അക്രമികള്‍ ഉര്‍സുലൈന്‍ കന്യാസ്ത്രീകളെയും ആക്രമിച്ചത്.
വാരാണസിക്ക് പോകാന്‍ സിസ്റ്റര്‍ ഗ്രേസിക്ക് കൂട്ടുവന്നതായിരുന്നു താന്‍ എന്ന് സിസ്റ്റര്‍ റോഷ്‌നി അറിയിച്ചു. ആക്രമണത്തില്‍ ഭയന്നുപോയതായും അവര്‍ വ്യക്തമാക്കി.