യഥാര്‍ത്ഥ ദൈവവിശ്വാസികളെയും കത്തോലിക്കാവിശ്വാസികളെയും ഏറെ വേദനപ്പെടുത്തിയ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ടവിഷയങ്ങളില്‍ ഒരുസംഘം ആളുകള്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ്താഴത്തിനെ ചുറ്റും വളഞ്ഞുനിന്ന് അദ്ദേഹ്ത്തിന് നേരെ ആക്രോശിക്കുന്നതായിരുന്നു ആ വീഡിയോ. ഈ സാഹചര്യത്തില്‍ അത്തരമൊരു പ്രവൃത്തിയുടെ പിന്നിലെ വികാരമെന്തെന്ന് തന്റെ നിരീക്ഷണം പങ്കുവയ്ക്കുകയാണ് ഒരു വൈദികന്‍. ഫാ. ജെയ്മി. പ്രസക്തമെന്ന് തോന്നുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു.
എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട സാത്താനിക സ്വാധീനങ്ങളെക്കുറിച്ചു ഭൂതോച്ചാടനത്തിൽ പരിചയമുള്ള ബഹു. ബിനോയ് ജോൺ അച്ചനും വി.ഗ്രന്ഥത്തിലും ദൈവശാസ്ത്രത്തിലും അഗാധ പാണ്ഡിത്യമുള്ള ബഹു. ജോസ് മാണിപ്പറമ്പിൽ അച്ചനും മുന്നറിയിപ്പ് തന്നപ്പോഴും പലരും അത് ഇത്തിരി കടന്ന പ്രയോഗമായി കണ്ടതേയുള്ളൂ. പക്ഷെ, ഇക്കഴിഞ്ഞ ദിവസം എറണാകുളം ശീശ്‌മയുടെ അൽമായ നേതാവും സംഘവും അഭിവന്ദ്യ ആൻഡ്രൂസ് താഴത്തു പിതാവിനോട് ആക്രോശിക്കുന്നതു കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി, ഈ വിമതപ്രവർത്തനം വെറും അഭിപ്രായവ്യത്യാസതിനപ്പുറം, ഒരു പ്രത്യേക ആരാധനാക്രമ പാരമ്പര്യത്തിനുവേണ്ടിയുള്ള പിടിവാശിക്കുമപ്പുറത്തു തിരുസഭാനേതൃത്വത്തിനും വിശ്വാസത്തിനുമെതിരിയുള്ള ശക്തമായ പൈശാചികമായ ആക്രമണമാണ്.
*അലറൽ:* പിശാചുബാധയുടെ പ്രഥമ ലക്ഷണമായി ഭൂതോച്ചാടകർ പറയുന്ന അലറൽ ശ്രദ്ധിക്കുക. ഭീഷണിയും ധിക്കാരവും അപമര്യാദയും നിറഞ്ഞ അലർച്ചയോടെയാണ് ഈ സംഘത്തിന്റെ നേതാവ് സംസാരിക്കുന്നതു. പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ പിശാച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റി നടക്കുന്നു. (1പത്രോ.5.8) ഗെരെസേനരുടെ നാട്ടിലെ പിശാചു ബാധിതൻ അലറിവിളിക്കുന്നതായി മൂന്നു സുവിശേഷകന്മാരും ഒരുപോലെ രേഖപ്പെടുത്തുന്നുണ്ട്. (മത്താ.8.29, മർക്കോസ് 5.4, ലൂക്കാ. 8 .28). പ്രസിദ്ധ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേൽ അമോർത്തിന്റെ സാക്ഷ്യങ്ങളിൽ പിശാചുബാധിതൻ നടത്തുന്ന അസഹ്യമായ അലറലിനെക്കുറിച്ചു സവിശേഷ പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്.
ദൈവികകാര്യങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവ്വം, സംസാരിക്കുന്നതിനു പകരം കൂദാശകളെക്കുറിച്ചും അധികാരികളെക്കുറിച്ചും നിന്ദയുടെ സംസാരിക്കുന്ന ചില വൈദികരുടെ ശരീരഭാഷയിലും ഈ ഭയാനകമായ ശബ്ദവ്യതിയാനവും ചേഷ്ടകളും ദൃശ്യമാകുന്നുണ്ട്.
*ചോദ്യം ചെയ്യൽ* : പിശാച് ബാധിതർ ഈശോയോട് നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു എന്ന് ആവർത്തിച്ച് ചോദിക്കുന്നു. സമാനമായ വാക്കുകളിലാണ് നിർഭാഗ്യവാനായ ആ മനുഷ്യൻ ആൻഡ്രൂസ് പിതാവിനോട് അട്ടഹസിക്കുന്നതു : നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരം? ‘നീ ആരാണ് നിന്നെ എനിക്കറിയാമല്ലോ’ എന്നത് ഭൂതോച്ചാടകരോട് സ്ഥിരമായി സാത്താൻ ചോദിക്കുന്ന ചോദ്യമാണ്.
*ആരോപണം*: വെളിപാടിന്റെ പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ സാത്താൻ കുറ്റാരോപണവും ദൂഷണവും നടത്തുന്നവനായി പറയുന്നു. ആൻഡ്രൂസ് പിതാവിനെക്കുറിച്ചു വ്യക്തിപരമായ ദോഷങ്ങളും ആരോപണങ്ങളും ഒറ്റശ്വാസത്തിൽ നിരത്തുന്ന ഈ മനുഷ്യൻ വ്യക്തമായും പൈശാചിക സ്വാധീനത്തിലാണ്.
*വെല്ലുവിളി*: പരീക്ഷണത്തിന്റെ വേളയിൽ പിശാച് ഈശോയെ വെല്ലുവിളിക്കുന്നതായി നാം കാണുന്നു. വിശുദ്ധ ഗ്രന്ഥം ഉദ്ധരിച്ചാണ് പിശാച് ഈശോയെ വെല്ലുവിളിക്കുന്നത്. വിശുദ്ധരുടെ ജീവചരിത്രത്തിലും ഇപ്രകാരം അവരെ വാദത്തിനും തർക്കത്തിനുമായി പിശാച് ക്ഷണിക്കുന്നതായി കാണാവുന്നതാണ്. ലോകം മുഴുവൻ തന്റേതാണ് എന്ന് വീമ്പിളക്കുന്ന പിശാചിനെപ്പോലെ ഈ സഹോദരനും ഭൗതികസമ്പത്തിനെക്കുറിച്ചു തീവ്രമായ ആവേശത്തോടെ സംസാരിക്കുന്നുണ്ട്.
*അസാമാന്യമായ ശക്തി:* പിശാചുബാധിതരെ നിയന്ത്രിക്കുക ദുഷ്കരമാണെന്ന് ഭൂതോച്ചാടനം നടത്തുന്ന വൈദികരും അതിനു സഹായികളോ സാക്ഷികളോ ആയിട്ടുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശാരീരികശേഷി കുറഞ്ഞവരും, കുട്ടികളും സ്ത്രീകളുമൊക്കെ പിശാച് ബാധയുടെ അവസരത്തിൽ ആരോഗ്യമുള്ള അനേകം ആളുകളെപ്പോലും കുടഞ്ഞു തെറിപ്പിക്കാറുണ്ട്. തങ്ങൾ ‘ഇലക്ട്രിഫൈഡ്’ആണ്, ആരാലും നിയന്ത്രിക്കാൻ സാധിക്കുകയില്ല എന്നൊക്കെ പറയുമ്പോൾ പൈശാചികമായ ഈ ശക്‌തിയാണതെന്നു ദുഷ്ടാരൂപിയുടെ പ്രവർത്തനത്തെക്കുറിച്ചു സാമാന്യമായ അറിവുള്ളവർക്കുപോലും വ്യക്തമാകും.
ലോകനേതാക്കൾ പോലും ബഹുമാനിക്കുന്ന മാർപ്പാപ്പയെ ധിക്കരിക്കുകയും അദ്ദേഹം ചുമതലപ്പെടുത്തി നിയമിച്ചിരിക്കുന്ന മെത്രാപ്പോലീത്തയോട് കൈചൂണ്ടി വളരുകയും ചെയ്യുന്ന ഒരു ഈ മനുഷ്യനെ നയിക്കുന്ന അരൂപിയുടെ സ്വാധീനത്തിൽ അകപ്പെട്ടിരിക്കുന്നത് അനേകരാണ്. സാത്താന്റെ ഉത്ഭവം തന്നെ അനുസരണക്കേടിലാണ്, മനുഷ്യപാപത്തിന്റെ വഴികളും എത്തിനിൽക്കുന്നത് അനുസരണക്കേടിലും കലാപത്തിലുമാണ്. മനുഷ്യന്റെ തകർച്ചയുടെ മെത്രാന്റെ മുൻപിൽ വച്ച് എടുത്ത വിശ്വാസപ്രഖ്യാപന തിരസ്കരിച്ചു തങ്ങൾ എഴുതിയുണ്ടാക്കിയ പ്രതിജ്ഞ ചൊല്ലുകയും ആളുകളെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്ത വൈദികരും സന്യാസിനികളും ഉൾപ്പെട്ടിരിക്കുന്ന ആത്മീയ അപകടം ചെറുതല്ല. നുണയും ദുഷ്പ്രചാരണവും വെറുപ്പും ദുശാഠ്യവും വ്യക്തിഹത്യയും ശാരീരികമായ ആക്രമണങ്ങളും ഭീഷണികളും എല്ലാം വിരൽചൂണ്ടുന്നത് ‘ചിതറിപ്പി’ക്കുന്നവനായ പുരാതന ശത്രുവിലേക്കാണ്.
ഈ തിന്മകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരിലേക്കു പൈശാചികസ്വാധീനം എളുപ്പം കടന്നുവരുമെന്നു ആദ്ധ്യാത്മിക പിതാക്കന്മാർ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇതാ കർത്താവിന്റെ ദാസിയെന്നു പറഞ്ഞു അനുസരണം വഴി ദൈവിക പദ്ധതിയെ സ്വീകരിക്കുകയും സാത്താന്റെ ശിരസ്സ് തകർക്കുകയും ചെയ്ത പരിശുദ്ധ കന്യാമാതാവിന്റെ പ്രാർത്ഥന നമുക്ക് തുണയായിരിക്കട്ടെ.
ഫാ. ജെയ്മി