കോട്ടയം അതിരൂപതാ നേതൃത്വത്തെയും ക്‌നാനായ സമുദായത്തെയും കാരിത്താസ് ആശുപത്രിയെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയായിലും നടത്തുന്ന ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ കോട്ടയം അതിരൂപത സമിതികള്‍. ഷൈനിയുടെയും കുട്ടികളുടെയും മരണത്തില്‍ സമഗ്ര അന്വേഷണം നടത്തി ഈ ദാരുണമായ ദുരന്തത്തിന് ഭര്‍തൃഗൃഹത്തിലെയോ ഷൈനിയുടെ സ്വന്തം ഭവനത്തിലെയോ അതല്ലാതെ മറ്റാരെങ്കിലുമോ ഉത്തരവാദികളായിട്ടുണ്ടെങ്കില്‍ അത്തരക്കാരെ മുഖംനോക്കാതെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരികയും ഉചിതമായ നിയമനടപടികള്‍ എടുക്കുകയും ചെയ്യണമെന്ന് ബഹു. കേരള മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കുകയും ചെയ്തു.
ഭര്‍തൃഗൃഹത്തില്‍നിന്നും കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ സ്വഭവനത്തിലേക്കു വന്ന ഷൈനിയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി കാരിത്താസ് പള്ളി വികാരി 2024 ജൂണ്‍ മാസത്തില്‍ ശുപാര്‍ശ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഷൈനിയുടെ പിതാവ് കാരിത്താസ് ആശുപത്രിയില്‍ വരുകയും അഡ്മിനിസ്‌ട്രേഷനിലെ വൈദികനുമായി സംസാരിക്കുകയും പത്ത് വര്‍ഷത്തില്‍ അധികമായുള്ള പ്രൊഫഷണല്‍ ബ്രേക്ക് മൂലമുണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേഴ്‌സിംഗ് ജോലിക്ക് ബുദ്ധിമുട്ടാണെന്ന് ഷൈനിയുടെ പിതാവിനെ ധരിപ്പിക്കുകയും മറ്റേതെങ്കിലും ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിറ്റേദിവസം കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസ്റ്റേഴ്‌സ് വീട്ടിലെത്തി ഷൈനിയെ കാണുകയും അസിസ്റ്റന്റ് നേഴ്‌സിങ് ഓഫീസറെ കാണുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതനുസരിച്ച് അസിസ്റ്റന്റ് നഴ്‌സിംഗ് ഓഫീസറെ വന്നു കണ്ട ഷൈനിയോട് കാരിത്താസ് ആശുപത്രിക്ക് എന്‍.എ.ബി.എച്ച് അംഗീകാരമുള്ളതിനാല്‍ നഴ്‌സുമാരുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിനായി രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ബ്രേക്ക് ഉള്ളവരെ നേരിട്ട് നേഴ്‌സിങ് ജോലിയില്‍ പ്രവേശിപ്പിക്കില്ലായെന്നുള്ള ഹോസ്പിറ്റലിന്റെ പൊതുനയം അറിയിക്കുകയും ചെയ്തു.
എങ്കിലും, ഷൈനിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് നഴ്‌സിംഗ് കെയര്‍ അസിസ്റ്റന്റ് ആയി വേതനത്തോടെ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നും കുറച്ച് മാസങ്ങള്‍ക്ക് ശേഷം നേഴ്‌സിങ് തസ്തികയില്‍ പ്രവേശിപ്പിക്കാമെന്നും അറിയിച്ചിരുന്നു. വീട്ടില്‍ ചോദിച്ച ശേഷം മറുപടി അറിയിക്കാമെന്ന് പറഞ്ഞാണ് ഷൈനി തിരികെ പോയത്. പിന്നീട് ഇക്കാര്യത്തില്‍ യാതൊരു അറിവും ലഭിച്ചിട്ടില്ല. പിന്നീട് കാരിത്താസ് ഇടവക പള്ളിയില്‍വച്ച് അസിസ്റ്റന്റ് നഴ്‌സിംഗ് ഓഫീസര്‍ ഷൈനിയെ കണ്ടപ്പോള്‍ ജോലിക്ക് വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും തനിക്ക് വീടിനടുത്തുള്ള റോസാമിസ്റ്റിക്ക എന്ന സ്ഥാപനത്തില്‍ നഴ്‌സിംഗ് കെയര്‍ ആയി ജോലി ലഭിച്ച കാര്യം ഷൈനി അറിയിക്കുകയും ചെയ്തു.
ഷൈനിയുടെയും മക്കളുടെയും മരണത്തിനുശേഷം ചുങ്കം ഇടവക പള്ളി വികാരിയും കാരിത്താസ് ഇടവക പള്ളി വികാരിയും ഈ അപകടത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ കാരിത്താസ് ഇടവകയില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്ന കാര്യത്തില്‍ ധാരണയായിരുന്നു. അക്കാര്യം പിറ്റേദിവസം ശനിയാഴ്ച ചുങ്കം പള്ളി വികാരി, ചുങ്കം പള്ളിയില്‍ ഇടവക ജനത്തെ അറിയിക്കുകയും കാരിത്താസ് ഇടവക വികാരി, കാരിത്താസ് ഇടവകയില്‍ മൃതസംസ്‌ക്കാരത്തിനു വേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അന്നുതന്നെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചുങ്കം പള്ളി വികാരിയുടെ അടുക്കല്‍ ഷൈനിയുടെ മകന്‍ എഡ്വിനും നോബിയുടെ സഹോദരന്‍ സിബിയും മറ്റു കുടുംബാംഗങ്ങളും വരികയും തങ്ങള്‍ക്ക് കുടുംബക്കല്ലറയുള്ളതിനാല്‍ മൃതസംസ്‌ക്കാര ശുശ്രൂഷ ചുങ്കം ഇടവകയില്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അക്കാര്യം രണ്ടു കുടുംബാംഗങ്ങളും തമ്മില്‍ സംസാരിച്ച് തീരുമാനത്തിലെത്തിയശേഷം അറിയിക്കുകയാണ് വേണ്ടതെന്ന് വികാരിയച്ചന്‍ നിര്‍ദ്ദേശിച്ചു. രണ്ട് കുടുംബാംഗങ്ങളും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനപ്രകാരമാണ് മൃതസംസ്‌കാര ശുശ്രൂഷകള്‍ ചുങ്കം ഇടവകയില്‍ നടത്തിയത്. രണ്ട് ഇടവകയിലെ വികാരിമാരും കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഇടവകയില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്താന്‍ തയ്യാറായിരുന്നെങ്കിലും, കുടുംബാംഗങ്ങളാണ് അന്തിമ തീരുമാനമെടുത്തത്.
ഇക്കാര്യത്തില്‍ ഇടവക വികാരിമാരും സിസ്റ്റേഴ്‌സും കാരിത്താസ് ആശുപത്രി അധികൃതരും വളരെ അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. യാഥാര്‍ത്ഥ്യം ഇതായിരിക്കേ യാതൊരു കാരണവുമില്ലാതെ കോട്ടയം അതിരൂപതാ നേതൃത്വത്തിനും ക്‌നാനായ സമുദായത്തിനും കാരിത്താസ് ആശുപത്രിക്കും ആശുപത്രി അധികൃതര്‍ക്കും എതിരെ നടത്തുന്ന വ്യക്തിഹത്യയും തെറ്റായ പ്രചരണങ്ങളും അവസാനിപ്പിക്കണം. കോട്ടയം അതിരൂപതാ യോഗം ആവശ്യപ്പെട്ടു.