Wednesday, May 14, 2025
spot_img
More

    മുനമ്പത്തിന് ശാശ്വതപരിഹാരം എന്ത്, എങ്ങനെ, എന്ന്?

    ഫാ. ജോഷി മയ്യാറ്റിൽ

    മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് ഈയിടെ പലരും ധൃതിയും ശുഷ്കാന്തിയും കാണിക്കുന്നുണ്ട് എന്നത് സ്വാഗതാർഹമാണ്. അവർ മുന്നോട്ടു വയ്ക്കുന്ന പരിഹാര മാർഗങ്ങൾ ശാശ്വതവും സത്വരവും ആണോ എന്ന് ആദ്യമേ വ്യക്തമാക്കിയിട്ട് എന്താണ് സത്വരവും ശാശ്വതവും ആയ പരിഹാരം എന്ന് നമുക്ക് വിചിന്തനം ചെയ്യാം.

    കേരള സർക്കാരിനു ചെയ്യാനാകുന്നത്…

    വഖഫ് നിയമത്തിലെ സെക്ഷൻ 51 പ്രയോഗിച്ച് കേരള സർക്കാരിന് വഖഫ് ഭൂമി ഏറ്റെടുക്കാം എന്നതാണ് പലരുടെയും മനസ്സിലുള്ള പരിഹാരം. സംസ്ഥാന സർക്കാരിൻ്റെ മനസ്സിലുണ്ട് എന്ന് മുഖ്യമന്ത്രിയും സൂചിപ്പിക്കുന്ന ഈ പരിഹാരം ശാശ്വതമോ നിയമപരമോ ആല്ല എന്നു പറയേണ്ടിയിരിക്കുന്നു; കാരണം, മുനമ്പം വഖഫ് ഭൂമിയാണ് എന്ന മുൻധാരണയിൽ അധിഷ്ഠിതമാണ് ഈ നിലപാട്. നഷ്ടപരിഹാരമായി പകരം ഭൂമിയോ പണമോ വഖഫ് ബോർഡിനു നല്കി ഭൂമി ഏറ്റെടുത്ത് മുനമ്പംകാർക്ക് കൊടുക്കാം എന്നു പറയുമ്പോൾ ഉയരുന്നത്, എന്താണ് ഭൂമി ഏറ്റെടുക്കലിൻ്റെ (land acquisition) ലക്ഷ്യം എന്ന ചോദ്യമാണ്. സർക്കാർ അത്തരത്തിൽ വസ്തു ഏറ്റെടുക്കുന്നത് പൊതുജനങ്ങളുടെ മൊത്തത്തിലുള്ള ഉപയോഗത്തിനായിരിക്കണം.

    2013ൽ നിലവിൽ വന്ന ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 2 (1) f-ൽ പറയുംപ്രകാരം, “പാവപ്പെട്ടവർക്കോ ഭൂരഹിതർക്കോ
    പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവർക്കോ, അല്ലെങ്കിൽ സർക്കാരോ ഏതെങ്കിലും പ്രാദേശിക അതോറിറ്റിയോ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ ഒരു കോർപ്പറേഷനോ നടപ്പിലാക്കുന്ന ഏതെങ്കിലും സ്കീം മൂലം കുടിയൊഴിപ്പിക്കപ്പെടുകയോ ബാധിക്കപ്പെടുകയോ ചെയ്യുന്ന വ്യക്തികൾക്കോ ഉള്ള പാർപ്പിട ആവശ്യങ്ങൾക്കായുള്ള പദ്ധതി” എന്ന വിധത്തിൽ ഇക്കാര്യം ഒരു പൊതു ലക്ഷ്യം (public purpose) ആയി പരിഗണിച്ച് മുനമ്പംകാരെ ഈ ഗണത്തിൽ പെടുത്തി പരിഹാരം കാണാം എന്നത് വെറും വ്യാമോഹമാണ്. ഒന്നാമത്തെ കാരണം, തങ്ങളുടേത് വഖഫ് ഭൂമിയാണ് എന്ന് അംഗീകരിക്കാൻ മുനമ്പംകാർ തയ്യാറല്ല എന്നതാണ്. രണ്ടാമത്തെ കാരണം, വഖഫ് ബോർഡിന് നഷ്ടപരിഹാരം നൽകുകയാണെങ്കിൽ വഖഫ് ആക്ട് സെക്ഷൻ 3 (ee) പ്രകാരം മുനമ്പം ജനത അവിടെ അനധികൃതമായി കൈയേറി താമസിക്കുന്നവർ (encroachers) ആണെന്ന് സമ്മതിക്കേണ്ടി വരും എന്നതാണ്. അനധികൃത കൈയേറ്റക്കാരെ സംരക്ഷിക്കാനായി വസ്തു ഏറ്റെടുക്കാൻ സർക്കാരിന് നിയമപരമായി കഴിയുമോ? ഇല്ല എന്നുള്ളതാണ് വ്യക്തമായ ഉത്തരം. അത്തരം നടപടിയെ ഏതൊരു പൗരനും കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കും.

    സർക്കാർ ഉണർന്നു പ്രവർത്തിക്കണം എന്നു പറയുന്നവർ മേൽപ്പറഞ്ഞ തരം സെറ്റിൽമെൻ്റാണ് മനസ്സിൽ കാണുന്നതെങ്കിൽ, അത് മുനമ്പംകാരുടെ പ്രശ്നം താൽക്കാലികമായിപ്പോലും പരിഹരിക്കില്ല എന്നതാണ് നിയമപരമായ വസ്തുത. ശാശ്വതമാവില്ല ഈ പരിഹാരം എന്നു ചുരുക്കം!

    കോടതിക്കു ചെയ്യാനാകുന്നത്…

    മുനമ്പം വഖഫാണോ അല്ലയോ എന്ന വാദം വഖഫ് ട്രൈബ്യൂണലിനു മുന്നിൽ കഴിഞ്ഞ രണ്ടു വർഷമായി നടക്കുകയാണ്. ട്രൈബ്യൂണലിൽ കക്ഷി ചേരാതെ, ഹൈക്കോടതി കയറിയിറങ്ങി നടന്ന് മുനമ്പം ഭൂസംരക്ഷണ സമിതി സമയം പാഴാക്കുകയായിരുന്നു. എന്നെപ്പോലുള്ളവർ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഏറെ മാസങ്ങൾ അവർ വെറുതെ നഷ്ടപ്പെടുത്തി. ഒടുവിൽ ട്രൈബ്യൂണലിൽ ഭൂസംരക്ഷണ സമിതി കക്ഷിചേർന്നപ്പോൾ, സമയക്കുറവിനാലും സാങ്കേതിക പ്രശ്നങ്ങളാലും സംഗതികൾ സങ്കീർണമായി. ട്രൈബ്യൂണലിലെ രണ്ടു കേസുകളിൽ ഒന്നിൽ മാത്രമേ പുതിയ അഡ്വക്കേറ്റ് കക്ഷി ചേർന്നുള്ളൂ! മറ്റേ കേസിലാകട്ടെ, ഹൈക്കോടതി സ്റ്റേയും നല്കി! ഇപ്പോൾ കേസു കേൾക്കുന്ന ജഡ്‌ജ് രാജൻ തട്ടിൽ ഏതാനും ആഴ്ചയ്ക്കുള്ളിൽ വിരമിക്കുകയാണ്. അടുത്ത ഹിയറിങ് കേൾക്കുന്നത് പുതിയ ജഡ്ജിയായിരിക്കും! കേട്ടാൽ തന്നെയും, ഭൂസംരക്ഷണസമിതിയുടെ അഭിഭാഷകന് ഒരു കേസിലെ വാദത്തിൽ മാത്രമേ പങ്കെടുക്കാനാകൂ. അങ്ങനെ സമയം ഇനിയും നീളും…

    എന്നു മാത്രമല്ല, പഴുതടച്ചുള്ള വാദങ്ങളോ തെളിവുകളോ ട്രൈബ്യൂണലിൽ അവതരിപ്പിക്കാൻ ഭൂസംരക്ഷണ സമിതിക്ക് കഴിഞ്ഞിട്ടില്ല. മുഹമ്മദ് സിദ്ദിഖ് സേട്ടു 1950ൽ ഫാറൂഖ് കോളേജിനു നല്കിയ ഭൂമി അദ്ദേഹത്തിൻ്റേതായിരുന്നില്ല. അഥവാ ആയിരുന്നു എങ്കിൽതന്നെ ഡീഡ് രജിസ്റ്റർ ചെയ്ത വേളയിൽ ആ ഭൂമി സ്വതന്ത്രമായിരുന്നില്ല. കാരണം, അതൊരു മൈനറിൻ്റെ അവകാശത്തിൽ പെട്ടതായിരുന്നു. ഇക്കാര്യങ്ങൾ 1947, 1948 എന്നീ വർഷങ്ങളിലെ മുൻ ആധാരങ്ങൾ ഹാജരാക്കി നിഷ്പ്രയാസം തെളിയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അത്തരം ശ്രമങ്ങളൊന്നും ഭൂസംരക്ഷണ സമിതി നടത്തിയില്ല. അങ്ങനെ ട്രയൽ കോടതിയിൽ അതിപ്രധാന വാദങ്ങളും തെളിവുകളും അവതരിപ്പിക്കേണ്ട ഉത്തരവാദിത്വത്തിൽ അവർ വൻ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ട്രയൽ കോടതിയിൽ അവതരിപ്പിക്കാത്ത ഈ വാദങ്ങൾ ഭാവിയിൽ അപ്പീൽ കോടതിയിൽ അവതരിപ്പിക്കാനും അവർക്ക് കഴിയുകയില്ല! എന്നു മാത്രമല്ല, രണ്ട് കേസ്സുകളിൽ ഒന്നിൽ മാത്രമാണ് അവർ കക്ഷി ചേർന്നിട്ടുള്ളത്.

    ഈ കേസിൽ മുനമ്പംകാർക്ക് അനുകൂലമായി ട്രൈബ്യൂണലിൽ വിധി വന്നാൽത്തന്നെയും, ഉടൻ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുകയില്ല. സെക്ഷൻ 83 (8) പ്രകാരം വഖഫ് ട്രൈബൂണലിന്റെ വിധി അന്തിമമായാൽ, സിവിൽ കോടതിയുടെ ഇടപെടലിലൂടെയേ ആ ഡിക്രി നടപ്പിലാക്കാൻ കഴിയൂ. അതിനിടെ, നിലവിൽ വന്ന ഭേദഗതി അനുസരിച്ച്, വഖഫ് ബോർഡ് അപ്പീലിനു പോകുമ്പോൾ, വിധിയുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുക എന്നതായിരിക്കും ഹൈക്കോടതിയുടെ നിലപാട്. ഹൈക്കോടതി വിധി വരാൻ വീണ്ടും വർഷങ്ങളെടുക്കും. ശാസ്ത്രീയമായ കേസ് ട്രൈബൂണലിൽ നടത്താത്തതിനാൽ ഹൈക്കോടതി വിധി തിരിച്ചടിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തുടർന്ന് ആ വിധിക്കെതിരേ തോറ്റ കക്ഷിക്ക് സുപ്രീം കോടതിയിൽ അപ്പീലിനു പോകാം. അങ്ങനെ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഈ അവസ്ഥ അനേക വർഷങ്ങളോളം തുടരേണ്ടി വരും. അതിൻ്റെ അർത്ഥം, കോടതി വിധി അനുകൂലമായിരിക്കുമോ എന്ന് പറയാൻ തന്നെ സുപ്രീം കോടതി വിധി വരെ കാത്തിരിക്കണം എന്നാണ്. സത്വരം ആകില്ല ഈ പരിഹാരം എന്നു ചുരുക്കം!

    ഭേദഗതിക്ക് ചെയ്യാനാകുന്നത്…

    മുനമ്പത്തിന് സത്വരവും ശാശ്വതവും ആയ പരിഹാരം 2025 ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വന്ന വഖഫ് (ഭേദഗതി) നിയമത്തിലെ സെക്ഷൻ 2Aൽ മാത്രമാണുള്ളതെന്ന പച്ചപ്പരമാർത്ഥം അംഗീകരിക്കാൻ ഇതുവരെ കഴിയാത്ത മനുഷ്യരുണ്ട്. അവർ പാർലിമെൻ്റിൽ പാസായ ആക്ട് സ്വയം വായിച്ചു നോക്കാത്തവരോ ആക്ടിൻ്റെ ഭാഷ മനസ്സിലാക്കാൻ കഴിയാത്തവരോ തല്പരകക്ഷികളുടെ വ്യാജപ്രചാരണങ്ങളിൽ കുടുങ്ങിപ്പോയവരോ രാഷ്ട്രീയ ചേരിതിരിവുകളുടെ ഇരകളോ ആയിരിക്കാം എന്നേ ഞാൻ കരുതുന്നുള്ളൂ. കാരണം, വിശദീകരണം ആവശ്യമില്ലാത്ത വിധം സുവിദിതമാണ് ആ സെക്ഷൻ.

    ഏതൊക്കെ പൊതുധർമ്മ സ്ഥാപനങ്ങളാണ് വഖഫ് ആക്ടിന്റെ പരിധിയിൽ പെടാത്തത് എന്നാണ് സെക്ഷൻ 2 പറയുന്നത്. അതിൽ പുതുതായി കൂട്ടിച്ചേർത്ത ഭാഗത്തിൻ്റെ പരിഭാഷ ഇതാണ്: “ഈ നിയമം നിലവിൽ വരുന്നതോടെ, ഏതെങ്കിലും കോടതിയുടെ വിധിന്യായം, ഡിക്രി, ഉത്തരവ് എന്നിവയിൽ എന്തൊക്കെ ഉണ്ടായാലും, ഈ നിയമം നിലവിൽ വരുന്നതിന് മുമ്പോ പിമ്പോ, ഒരു മുസ്ലിമിനാൽ, വഖഫ് പോലുള്ള ഉദ്ദേശ്യത്തിനായി സ്ഥാപിക്കപ്പെട്ട ട്രസ്റ്റ് (മറ്റേതെങ്കിലും പേരിൽ അറിയപ്പെടുന്നതായാലും), അല്ലെങ്കിൽ ബന്ധപ്പെട്ട ചട്ട വ്യവസ്ഥ പ്രകാരം നിയന്ത്രിക്കപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പൊതു ധർമ്മസ്ഥാപനങ്ങൾ എന്നിവയ്ക്ക് നിലവിൽ പ്രാബല്യത്തിലുള്ള വഖഫ് നിയമം ബാധകമായിരിക്കില്ല.”

    അങ്ങനെയെങ്കിൽ 1860ലെ ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിനടിയിൽ 12.8.1948ൽ രജിസ്റ്റർ ചെയ്യപ്പെട്ട് മലബാർ ജില്ലാ ഏറനാട് താലൂക്കിൽ ഫറൂഖ് അംശം നല്ലൂർ ദേശത്ത് ഓഫീസ് സ്ഥാപിച്ച് പൊതുധർമ്മ പ്രവർത്തനം നടത്തിവരുന്ന ഫറൂഖ് കോളേജിനും അവരിൽനിന്ന് വസ്തു വിലയ്ക്കു വാങ്ങിയ മുനമ്പം ജനതയ്ക്കും പുതിയ വ്യവസ്ഥയുടെ ആനുകൂല്യം ബാധകമായിരിക്കും എന്നതിൽ എന്താണ് സംശയം? ബോറാ കമ്മ്യൂണിറ്റിയുടെ ട്രസ്റ്റുകൾക്ക് മുൻകാല പ്രാബല്യത്തോടെ സെക്ഷൻ 2A കൊണ്ട് ഗുണമുണ്ടെങ്കിൽ സൊസൈറ്റിയായ ഫറൂഖ് കോളേജിന് എന്തുകൊണ്ട് ഗുണം ലഭിക്കില്ല എന്ന്, ഭേദഗതി കൊണ്ട് പരിഹാരമില്ല എന്നു പറയുന്നവർ വ്യക്തമാക്കേണ്ടതാണ്.

    അടുത്ത പടി എന്ത്?

    കാറിൻ്റെ ഒരു എഞ്ചിൻ പോലെയാണ് ഏത് ആക്ടും. ടയറുകളും സ്റ്റിയറിങും എല്ലാം യഥാക്രമം അതിനോടു ചേർത്ത് ഉറപ്പിച്ചാലേ അതിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയൂ. ആക്ടുകൾ പ്രായോഗികമാകണമെങ്കിൽ അവയുടെ ചട്ടങ്ങളും തയ്യാറാകണം.

    നിലവിൽ വന്ന ഭേദഗതി നിയമത്തിലെ സെക്ഷൻ 108 B ഈ ചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാരാണ് ചട്ടങ്ങൾ ഉണ്ടാക്കേണ്ടത് എന്നാണ് 108 B (1) വ്യക്തമാക്കുന്നത്: “കേന്ദ്ര സർക്കാരിന്, ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം വഴി, ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്”. തത്സംബന്ധിയായി കേന്ദ്ര നിയമ മന്ത്രി ശ്രീ. കിരൺ റിജിജു മുനമ്പത്തു വന്നു പറഞ്ഞത്, മൂന്നാഴ്ചയ്ക്കുള്ളിൽ ചട്ടങ്ങൾ തയ്യാറാക്കും എന്നാണ്. അത് ഏതാണ്ട് പൂർത്തിയാകുന്നു എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.

    എന്നാൽ അതുകൊണ്ട് എല്ലാം പൂർണമാകുന്നില്ല. ഈ ചട്ടങ്ങൾ പാർലിമെൻ്റിൻ്റെ ഇരു സഭകളിലും ചർച്ചയ്ക്കു വിഷയീഭവിക്കേണ്ടതുണ്ടെന്ന് സെക്ഷൻ 108 B (3) പറയുന്നു. “ചട്ടത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഇരുസഭകളും സമ്മതിച്ചാൽ അതിനുശേഷം ആ ചട്ടം അത്തരം പരിഷ്കരിച്ച രൂപത്തിൽ മാത്രമേ പ്രാബല്യത്തിൽ വരുകയുള്ളൂ. അഥവാ, ചട്ടം ഉണ്ടാക്കരുത് എന്നാണ് ഇരുസഭകളും സമ്മതിക്കുന്നതെങ്കിൽ ആ ചട്ടം പ്രാബല്യത്തിൽ വരുകയില്ല” എന്നും ആ സെക്ഷൻ വ്യക്തമാക്കുന്നു.

    എപ്പോൾ നിലവിൽ വരും?

    ഈ ചോദ്യത്തിൻ്റെ ഉത്തരം സുപ്രീം കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ടു കിടക്കുന്നു. മേയ് മാസം 5-ാം തീയതി പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവിൽ നിന്നും കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. കോടതി ആക്ട് അപ്പാടെ സ്റ്റേ ചെയ്യില്ല. എന്നാൽ അതിലെ ചില സെക്ഷനുകൾ സ്റ്റേ ചെയ്യപ്പെട്ടേക്കാം. സെക്ഷൻ 2 A അതിൽപ്പെടാൻ സാധ്യത ഇല്ല. എങ്കിൽ കോടതി സ്റ്റേ ചെയ്യാത്ത സെക്ഷനുകളെ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കി പാർലമെന്റിൽ പാസ്സാക്കി നിയമം നടപ്പിലാക്കപ്പെടും. അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ മറ്റ് സെക്ഷനുകളെ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ചെയ്യാം.

    ചട്ടങ്ങളിൽ പാർലിമെൻ്റ് തീരുമാനമെടുത്തു കഴിഞ്ഞാൽ അവ നടപ്പിലാക്കാൻ, ചട്ടങ്ങളിൽ പരാമർശിക്കുന്ന അധികാര കേന്ദ്രങ്ങളാണ് മുൻകൈ എടുക്കേണ്ടത്. സെക്ഷൻ 2Aയുടെ കാര്യത്തിൽ നിലപാടെടുക്കാൻ കളർക്ടർമാർക്ക് അധികാരമുണ്ടാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ, സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാൻ ഉണ്ടാവുകയില്ല.

    മുനമ്പംകാരുടെ പ്രശ്നം ഏറിയാൽ ആറു മാസം കൊണ്ട് എന്നതാണ് എൻ്റെ നിരീക്ഷണം. തൽക്കാലം, സെക്ഷൻ 2A സുപ്രീം കോടതി സ്‌റ്റേ ചെയ്യില്ല എന്ന് നമുക്ക് പ്രത്യാശിക്കാം!

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!