കാഞ്ഞിരപ്പളളിയുടെ ഗുരുശ്രേഷ്ഠന്‍ ശ്രീ എം ജെ തോമസ് മണ്ണംപ്ലാക്കൽ ഈ ലോകത്തുനിന്ന് യാത്രയായിട്ടു ഇന്ന് ഒരുവർഷം . .
ചിറക്കടവിലുള്ള തന്റെ വസതിയിൽ ഏറെക്കാലം ശയ്യാവലംബനായി
കഴിഞ്ഞ, എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടപ്പന്‍സാര്‍ എന്ന് നാട്ടുകാരും അടുപ്പക്കാരും വിളിക്കുന്ന കാഞ്ഞിരപ്പള്ളിയുടെ പ്രിയപ്പെട്ട തോമസ് സാർ (91) കഴിഞ്ഞ വര്ഷം മെയ് മുപ്പത്തിനാണ് മരണമടഞ്ഞത്.
മൂന്നു തലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന തോമസ് സാർ അധ്യാപനത്തിലും ശിക്ഷണത്തിലും താലന്തുകൾ സമ്മാനിച്ച പ്രതിഭാശാലിയായിരുന്നു.
ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ പ്രഥമാധ്യാപകനായി കാഞ്ഞിരപ്പള്ളി നൂറൽ ഹുദാ സ്‌കൂളിൽ തന്റെ അധ്യാപന ജീവിതം അദ്ദേഹം ആരംഭിച്ചു .പിന്നീട് 1979 ൽ ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്‌കൂളിന്റെ പ്രഥമാധ്യാപകനായി അദ്ദേഹം നിയമിതനായി . കാഞ്ഞിരപ്പള്ളി പ്രേദേശത്തെ 30 ഓളം യു പി സ്‌കൂളുകളിൽനിന്നും വിദൂരങ്ങളിൽ നിന്നും വരെ സെന്റ് ഇഫ്രേംസിൽ പ്രേവശനം നേടാൻ കുട്ടികളെയും രക്ഷിതാക്കളെയും പ്രചോദിപ്പിച്ച ഘടകം തോമസ് സാറിന്റെ ശിക്ഷണ പാടവമായിരുന്നു. 1982 ലെ ആദ്യ ബാച്ചിലെ എസ് എസ് എൽസിക്കു തന്നെ നൂറു ശതമാനം വിജയത്തിലെത്തിക്കുവാൻ കുട്ടപ്പൻ സാറിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും കഴിഞ്ഞു. സെന്റ് എഫ്രേമിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍ കുട്ടപ്പന്‍സാര്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു.
1987 ല്‍ രാഷ്‌ട്രപതി ആർ വെങ്കിട്ടരാമനിൽ നിന്ന് ദേശീയ അധ്യാപക അവാര്‍ഡ് കിട്ടിയത് ആ സമര്‍പ്പണത്തിന് കിട്ടിയ അംഗീകാരമായിരുന്നു.
സെന്റ് എഫ്രേംസ് സ്‌കൂളിൽ നിന്ന് വിരമിച്ച ശേഷം ആനക്കല്ല് സെന്റ് ആന്റണീസ് , കുന്നുംഭാഗം സെന്റ് ജോസഫ്സ് , വാഴൂർ ഏദൻ പബ്ലിക് സ്‌കൂൾ , തുടങ്ങിയ സ്‌കൂളുകളിലെ പ്രിൻസിപ്പലായുള്ള അദ്ദേഹത്തിന്റെ സേവനകാലം ആ സ്‌കൂളുകളുടെ കൂടി സുവര്‍ണ്ണകാലമായിരുന്നു.
കാഞ്ഞിരപള്ളി രൂപതയുടെ അഭിവന്ദ്യ പിതാവും, അനേകം വൈദികരും കന്യകസ്ത്രീകളും,സ്ഥലം എം പി യും, എം ൽ എ യും തുടങ്ങി മറ്റു അനേകം ബന്ധുജനങ്ങളും പ്രിയപ്പെട്ടവരും, സഹപ്രവത്തകരും ശിഷ്യരും അടങ്ങുന്ന വലിയ ഒരു പൊതുസമൂഹം അദ്ദേഹത്തിന് വസതിയിലും പള്ളിയിലും എത്തി യാത്രാമൊഴിനേർന്നിരുന്നു. 2024 ജൂൺ മൂന്നിന് ഫാദർ ബോബി അലക്സ് മണ്ണംപ്ളാക്കലിന്റെ മുഖ്യ കാർമികത്വത്തിൽ അദ്ദേഹത്തിന്റെ ശവസംസ്കാരം ഇടവകയായ ചിറക്കടവ് താമരക്കുന്നു പള്ളിയിൽ നടന്നു. മോശപ്പെട്ട കാലാവസ്ഥയും തുടർച്ചയായ കനത്ത മഴയും ഉണ്ടായിരുന്ന ആ ദിവസ്സങ്ങളിൽ,കുട്ടപ്പൻ സാറിന്റെ ശവസംസ്കാര ചടങ്ങുകളുടെ സമയത്ത് ഒരു തുള്ളി മഴ പോലും ആകാശത്ത് നിന്ന് പൊഴിയുവാൻ പ്രകൃതി അനുവദിച്ചില്ല എന്നുള്ളത് സ്വർഗ്ഗവും പ്രിയപ്പെട്ട സാറിന്റെ ഈ ലോകത്തെ പ്രവർത്തികളെ അനുഗ്രഹിച്ചു എന്നുള്ളതിന്റെ വലിയ അടയാളമായി മാറി.
ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പിതാവായ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ രാക്ഷാധികാരിയായ മരിയന്‍ മിനിസ്ട്രിയുടെ സ്ഥാപകനും, മരിയന്‍പത്രത്തിന്റെ സ്ഥാപകനും മാനേജിംങ് എഡിറ്ററുമായ ബ്ര. തോമസ് സാജിന്റെ പിതാവാണ് എം.ജെ തോമസ് മണ്ണംപ്ലാക്കല്‍. അദ്ദേഹത്തിന്റെ ആത്മാവിന് മരിയൻ പത്രം എഡിറ്റോറിയൽ ടീം നിത്യശാന്തി നേരുന്നു.