ലാഹോര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനവും ബാലവിവാഹവും സംബന്ധിച്ച കേസിലെ വിധി പാക്കിസ്ഥാന്‍ കോടതി പുന:പരിശോധിക്കുന്നു. പാക്കിസഥാനില്‍ ഓരോ വര്‍ഷവും ആയിരത്തിലധികം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ഇസ്‌ലാം മതത്തിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ടെന്ന് ‘അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം ഇന്റര്‍നാഷണലി’ലെ കെല്‍സി സോര്‍സി പറയുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവരാണ് ഇതിന് കൂടുതലായും ഇരകളാകുന്നത്. ഈ സാഹചര്യത്തില്‍
ബാലവിവാഹത്തിനും മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിതയാക്കപ്പെട്ട 13 വയസ്സുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വ്യക്തിയോടൊപ്പം തന്നെ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള മുന്‍ വിധി പാകിസ്ഥാനിലെ ഫെഡറല്‍ ഭരണഘടനാ കോടതി പുനഃപരിശോധിക്കും.
ഒരു വര്‍ഷം മുമ്പ്, 2025 ജൂലൈയിലാണ് മരിയ ഷഹ്ബാസിനെ തട്ടിക്കൊണ്ടുപോയത്. 30 വയസ്സുള്ള ഒരാളുമായി വിവാഹം കഴിക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കപ്പെട്ട അവള്‍ ഇപ്പോഴും തട്ടിക്കൊണ്ടുപോയ വ്യക്തിയോടൊപ്പമാണ് കഴിയുന്നത്. കോടതി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ നിര്‍ബന്ധിതവിവാഹവും മതപരിവര്‍ത്തനവും സംബന്ധിച്ച കേസുകള്‍ക്ക് വിരാമം കുറിക്കപ്പെട്ടേക്കാം.
ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം മരിയയുടെ പ്രായം പരിശോധിക്കാതെ അവളെ തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ കൂടെത്തന്നെ തുടരാന്‍ അനുവദിക്കുകയാണ് കോടതി ആദ്യം ചെയ്തിരുന്നത്.് ‘ഇവള്‍ക്ക് 13 വയസ്സല്ല, കുറച്ചുകൂടി പ്രായം തോന്നിക്കുന്നു’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രൈസ്തവരെ മുഴുവന്‍ അസ്വസ്ഥപ്പെടുത്തിയ പ്രസ്താവനയായിരുന്നു ഇത്.