റോം: ലിവിനസ് എസോമച്ചി നാമാനിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ട ദിവസമായിരുന്നു ഏപ്രില്‍ ഒന്ന്. ഇരുപതാം വയസില്‍ വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം ഒന്നുമാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ.വൈദികനാകുക.
പക്ഷേ ആസ്വപ്‌നങ്ങള്‍ക്ക് വെല്ലുവിളിയായിക്കൊണ്ടാണ് പഠനകാലത്ത് അദ്ദേഹം കാന്‍സര്‍ രോഗബാധിതനാകുന്നത്. ചികിത്സയും പ്രാര്‍ത്ഥനയുമായി മുന്നോട്ടുപോകുമ്പോഴും ഒരേയൊരു സ്വപ്‌നം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.വൈദികനാകുക.
എന്നാല്‍ രോഗം ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയാല്‍ ഒരുനാള്‍ അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തെഴുതി തന്റെ അഭിഷേകച്ചടങ്ങുകള്‍ നേരത്തെ നടത്തണമെന്ന്. ഒരു വൈദികനായി വേണം തനിക്ക് മരിക്കാനെന്ന്.
ലിവിനസിന്റെ ആ അപേക്ഷയെ ഫ്രാന്‍സിസ് മാര്‍പാപ്പ ദയാപൂര്‍വ്വം കൈക്കൊണ്ടു. അങ്ങനെയാണ് റോമിലെ സാനിറ്റാറിയോ മെഡിക്കാ ഗ്രൂപ്പ് കാസിലിനോ ഹോസ്പിറ്റലില്‍ വച്ച് അദ്ദേഹം അഭിഷിക്തനായത്. റോമിലെ ഓക്‌സിലറി ബിഷപ് ഡാനിയേലെ ലിബാനോറിയായിരുന്നു കാര്‍മ്മികന്‍. സൗത്ത് നൈജീരിയായിലെ ഓവേറി സ്വദേശിയാണ് 31 കാരനായ ഈ വൈദികന്‍..
സെമിനാരിയില്‍ ചേര്‍ന്ന് പ്രഥമ വ്രതവാഗ്ദാനം നടത്തിയതിന് ശേഷമാണ് രോഗബാധിതനാണെന്ന് തിരിച്ചറിയുന്നത്. മാര്‍ച്ച് 31 നാണ് ഈ പ്രത്യേക വൈദികാഭിഷേകത്തിന് വേണ്ടിയുള്ള മാര്‍പാപ്പായുടെ അനുവാദം ലഭിച്ചത്. തൊട്ടടുത്ത ദിവസം ചടങ്ങ് നടത്തുകയായിരുന്നു.