Tuesday, February 3, 2026
spot_img
More

    മാര്‍ സിബി മാത്യു പീടികയില്‍ ഐതപ്പെ രൂപതയുടെ മെത്രാൻ

    കോട്ടയം: പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ മെത്രാനായി ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ മാർ സിബി മാത്യു പീടികയില്‍  അഭിഷിക്തനായി. ഐതപ്പെ രൂപതയുടെ ആറാമത് മെത്രാനാണ് മാര്‍ സിബി പീടികയില്‍. ഇന്ന് (ഞായർ) രാവിലെ 9.30ന് ഐതപ്പെ ല്‍വച്ച് നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് പോര്‍ട്ട് മെര്‍സ്ബി ആര്‍ച്ച്ബിഷപ്  കര്‍ദ്ദിനാള്‍ ജോണ്‍ റിബാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മദാംഗ് ആര്‍ച്ച്ബിഷപ് റൈറ്റ് റവ. ഡോ. ആന്റണ്‍ ബാല്‍, ബരൈന ബിഷപ് റൈറ്റ് റവ. ഡോ. ഓട്ടോ സെബാരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനം അഴങ്ങാട് ഇടവക പീടികയില്‍ മാത്യു വര്‍ക്കിയുടെയും ഈഴോര്‍മറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ പുത്രനാണ്. മേലോരം സെന്റ് മരിയ ഗൊരേത്തി യുപി സ്‌കൂളിലെയും, തെക്കേമല സെന്റ് മേരീസ് ഹൈസ്‌കൂളിലെയും പഠനത്തെത്തുടര്‍ന്ന് ആന്ധ്രയിലെ കുരുക്കുരുവിലുള്ള മൈനര്‍ സെമിനാരി, ജ്ഞാനംപെട്ട് വിജ്ഞാനനിലയം, റാഞ്ചി സെന്റ് ആല്‍ബര്‍ട്ട്‌സ് എന്നിവിടങ്ങളിലായി വൈദികപരിശീലനം പൂര്‍ത്തിയാക്കി 1995-ല്‍ വൈദികപട്ടം സ്വീകരിച്ചു.

    ആന്ധ്രപ്രദേശിലെ കമ്മം സെന്റ് ജോസഫ് മേജര്‍ സെമിനാരിയുടെ പ്രൊക്കുറേറ്ററും ആദ്ധ്യാത്മിക കാര്യങ്ങളുടെ ചുമതലക്കാരനുമായി നിയമിതനായ അദ്ദേഹം 1998ല്‍ പാപ്പുവ ന്യൂഗ്വിനിയയിലേയ്ക്ക് അയയ്ക്കപ്പെട്ടു.  2004ല്‍ മടങ്ങിയെത്തി. കമ്മം മേജര്‍ സെമിനാരി റെക്ടറായും പലേഗുഡം പള്ളി വികാരിയായും ചുമതല വഹിച്ചു. തുടര്‍ന്ന് ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി 2008 മുതല്‍ 2014 വരെ ശുശ്രൂഷ നിര്‍വ്വഹിച്ചു.

    2014ല്‍ പാപ്പുവ ന്യൂഗ്വിനിയയിലെത്തിയ അദ്ദേഹം വാനിമോ രൂപത വികാരി ജനറാള്‍, വിവിധ സെമിനാരികളില്‍ പ്രൊഫസര്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തുവരികെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ. ജോസ് മാത്യു, ആന്‍സി ജോസ്, ബിന്‍സി സാബു, ജൂലി ജോസുകുട്ടി, ടിജോ മാത്യു എന്നുവരാണ് സഹോദരങ്ങള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!