കൊച്ചി: നിയമക്കുരുക്കില്‍ പെടുത്തി വൈദികരെയും സമര്‍പ്പിതരെയും ജയിലിലടച്ച് വസ്തുവകകള്‍ കൈവശപ്പെടുത്താനുള്ള ഗൂഢാലോചന നടന്നുകൊണ്ടിരിക്കുന്നുവെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍.സമീപകാലത്തെ വിവിധ സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ സാഗര്‍ രൂപതയിലെ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനും സാഗറിലെ പിപ്പര്‍ ഖേഡിയിലെ സിഎംസി സന്യാസിനി സമൂഹത്തിനും നേരെയുണ്ടായ അക്രമസംഭവങ്ങള്‍ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒക്ടോബര്‍ പത്തിന് ട്രെയിന്‍യാത്രയ്ക്കായി എത്തിയ രണ്ടു ഉര്‍സുലൈന്‍ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിനിമാര്‍ക്കും മാര്‍ച്ച് 19 ന് ഝാന്‍സി റെയില്‍വേസ്റ്റേഷനില്‍ വച്ച് രണ്ടു തിരുഹൃദയസന്യാസിനിമാര്‍ക്കും ഉണ്ടായ ദൂരനുഭവങ്ങളും പ്രസ്താവനയില് എടുത്തുപറയുന്നുണ്ട്.
നിര്‍ഭാഗ്യകരാമായ ഇത്തരം സംഭവങ്ങളിലെല്ലാം മതപരിവര്‍ത്തന ശ്രമമാണ് കുറ്റമായി ആരോപിക്കപ്പെടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം കത്തോലിക്കാസഭയുടെ നയമല്ലാതിരിക്കെ, മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് അവര്‍ അനുഭവിക്കേണ്ടിവരുന്ന അതിക്രമങ്ങളെക്കുറിച്ചും കളളക്കേസുകളുടെ പേരില്‍ നേരിടേണ്ടിവരുന്ന നിയമനടപടികളെക്കുറിച്ചും സത്യസന്ധമായ ഉന്നതതല അന്വേഷണം വേണമെന്നും മതേതരത്വവും മതസൗഹാര്‍ദ്ദവും പുനസ്ഥാപിക്കാന്‍ ഭരണാധികാരികള്‍ മുന്‍കൈയെടുക്കണമെന്നും ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.