മുന്‍ പാര്‍ലമെന്‍റേറിയനെതിരെ കേസ് കൊടുത്തു; വൈദികന് വധഭീഷണി


ധാക്ക: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബംഗ്ലാദേശ് കത്തോലിക്കാ വൈദികന്‍. സഹോദരന്റെ സംശയാസ്പദമായ മരണത്തിന്റെ പേരില്‍ മുന്‍ പാര്‍ലമെന്റേറിയന് എതിരെ പരാതി കൊടുത്തതിന് ശേഷമാണ് വധഭീഷണി ഉണ്ടായിരിക്കുന്നതെന്ന് വൈദികന്‍ വ്യക്തമാക്കി. അറുപത്തിനാലുകാരനായ ഫാ. സാംസണ്‍ മാറാന്‍ഡിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബംഗ്ലാദേശിലെ ദിനാജ്പൂര്‍ രൂപതയിലെ വൈദികനാണ് ഇദ്ദേഹം.

സംശയാസ്പദമായ രീതിയില്‍ മരണമടഞ്ഞ തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന പതിമൂന്നുപേര്‍ക്കെതിരെ ഫാ. സാംസണ്‍ പരാതി നല്കിയിരുന്നു. ഇതില്‍ മുന്‍ പാര്‍ലമെന്റേറിയന്‍ അബുള്‍ കലാം ആസാദും ഉള്‍പ്പെടുന്നു. കോടതി പരാതി സ്വീകരിക്കുകയും ജൂണ്‍ 12 ന് ആദ്യവിചാരണ ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വൈദികന് നേരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്.

അച്ചന്റെ സഹോദരന്‍ 32 കാരനായ ഒവിഡിയോ മാറാന്‍ഡി ലാന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. വാഹനാപകടത്തില്‍ സംശയാസ്പദമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒവിഡിയോ നീതിക്കുവേണ്ടി നിലകൊണ്ട മനുഷ്യനായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. ഫാ. സാംസണ്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.