ഞാന്‍ കൈയില്‍ പിടിച്ചിരിക്കുന്നത് കുരിശാണ് തോക്കല്ല: എത്യോപ്യ പാത്രിയാര്‍ക്ക


എത്യോപ്യ: ഞാന്‍ കൈയില്‍ പിടിച്ചിരിക്കുന്നത് കുരിശാണ് തോക്കല്ല എന്ന് എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ അബ്യൂനെ മത്തിയാസ്. എന്റെ പ്രിയ കുട്ടികളേ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ദൈവത്തോട് കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഗവണ്‍മെന്റിനോടുള്ള അഭ്യര്‍ത്ഥന തുടരുകയും ചെയ്യും. ഇന്ന് ഞാന്‍ വളരെ ദു:ഖിതനാണ്.ഒരു കുഞ്ഞിനെപോലെ ഞാന്‍ കരഞ്ഞു. സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചു, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് എന്തെങ്കിലും ചെയ്യുമെന്നും കരുതി. പക്ഷേ ഒരു മാറ്റവുമില്ല. അദ്ദേഹം പറഞ്ഞു.

എത്യോപ്യയില്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സഭാതലവന്‍ അബ്യൂനെ മത്തിയാസ് ഇപ്രകാരം പറഞ്ഞത്. ഒക്ടോബര്‍ 23 ന് ആരംഭിച്ച തദ്ദേശീയര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 400 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും 78 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് ക്രൈസ്തവരെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇവിടെ ആക്രമണങ്ങള്‍ നടക്കുന്നത്.

മതപീഡനങ്ങളുടെ ഇരകളായി ജീവിക്കുന്ന എത്യോപ്യയിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തവേദോ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ സഭാതലവന്‍ അബൂണെ മത്തിയാസിനോടും സഭാവിശ്വാസികളോടും താന്‍ ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ക്രൈസ്തവമതപീഡനങ്ങളുടെ ഇരകളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭ മൂന്നുദിവസത്തെ ഉപവാസപ്രാര്‍ത്ഥന സമാധാനത്തിന് വേണ്ടി നടത്തിയിരുന്നു. സമാധാനചര്‍ച്ചകളും നടക്കുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.