ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് മൂന്നു പുതിയ വികാരി ജനറാൾമാർ



പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭരണപരമായ ശുശ്രുഷകളിൽ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാൾമാരെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. മുഖ്യവികാരിജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാൾമാരായി വെരി റെവ. ഫാ. ജോർജ് തോമസ് ചേലയ്ക്കലും വെരി റെവ. ഫാ. ജിനോ അരിക്കാട്ടുമാണ് നിയമിതരായത്.

വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ വികാരി ജനറാളായി തുടരും. വികാരി ജനറാൾമാരായിരുന്നു റെവ. ഡോ. തോമസ് പറയടിയിൽ MST, റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങൾ.

പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ വികാരിയായി ഫാ. ബാബു പുത്തെൻപുരക്കലും നിയമിക്കപ്പെട്ടു. രൂപത ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാൻസ് ഓഫീസറുടെ താൽക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങൾ ഫിനാൻസ് സെക്രട്ടറി ജോസ് മാത്യു നിര്‍വഹിക്കും.

നാല് വികാരി ജനറാൾമാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളിൽ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കും (വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് – മിഡിൽസ്ബറോ, വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ – മാഞ്ചസ്റ്റർ, വെരി റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ – ലെസ്റ്റർ, വെരി റെവ. ഫാ. ജിനോ അരിക്കാട്ട് – ലിവർപൂൾ).

മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിശ്വാസികൾക്ക് പൊതുവായ കാര്യങ്ങളിൽ രൂപതാ നേതൃത്വത്തെ സമീപിക്കാൻ ഈ ക്രമീകരണം കൂടുതൽ സഹായകരമാകുമെന്ന് രൂപതാധ്യക്ഷൻ പ്രത്യാശ പ്രകടിപ്പിച്ചു.

2023 ഓടുകൂടി പൂർണ്ണമായി പ്രവർത്തനക്ഷമമാകാൻ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇനിയുള്ള വര്ഷങ്ങളിലെ ‘പഞ്ചവത്സര അജപാലന’ പ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം നൽകും. കേരളത്തിലെ സീറോ മലബാർ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണ് നാല് വികാരി ജനറാൾമാർ എന്നതും ഈ നിയമനങ്ങളിൽ ശ്രദ്ധേയമാണ്. 

റവ. ഫാ. ആന്‍റണി ചുണ്ടെലിക്കാട്ട്

റോമിലെ വിഖ്യാതമായ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ‘കുടുംബവിജ്ഞാനീയ’ത്തിൽ, ഡോക്ടർ ബിരുദം നേടിയിട്ടുള്ള വെരി റെവ. ഡോ. ആൻ്റണി, ചുണ്ടെലിക്കാട്ട് ചാക്കോ – ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും  തമിഴ്നാട്ടിലെ തക്കല രൂപതാംഗവുമാണ്. റോമിലെ ജോൺ പോൾ സെക്കന്റ് ഇന്‍സ്റ്റിട്യൂട്ടിന്റെ കുടുംബവിജ്ഞാനീയ  പഠനങ്ങളുടെ  ഏഷ്യൻ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ട്.

ചങ്ങനാശ്ശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം റോമിൽ ഉപരിപഠനം നടത്തി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറുമാണ് അദ്ദേഹം. നിലവിൽ മിഡിൽസ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡിൽസ്‌ബോറോ സീറോ മലബാർ മിഷൻ കോ ഓർഡിനേറ്ററുമായി സേവനം ചെയ്തുവരികയായിരുന്നു. 

2015 ൽ സി.ബി.എസ്.സി. യുടെ മികച്ച അധ്യാപകനുള്ള നാഷണൽ അവാർഡ് നേടിയ വെരി റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ,  താമരശ്ശേരി രൂപതയിലെ പുതുപ്പാടി- വെള്ളിയാട് ഇടവകഅംഗമാണ്. ചേലക്കൽ തോമസ് – ഏലിക്കുട്ടി ദമ്പതികളുടെ  പുത്രനായ ഫാ. ജോർജ്, തലശ്ശേരി മൈനർ സെമിനാരി, വടവാതൂർ മേജർ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂർത്തിയാക്കി. താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളിൽ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകൻ, പ്രധാന അദ്ധ്യാപകൻ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷിയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു. 

ഫാ. ജിനോ അരീക്കാട്ട് MCBS

ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും (MCBS) ഇരിഞ്ഞാലക്കുട സെൻ്റ്  മേരീസ് കരൂർ ഇടവകഅംഗവുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ ‘ഔർ ലേഡി ക്വീൻ ഓഫ് പീസ്, ലിതെർലാൻഡ്, ലിവർപൂൾ ദേവാലയത്തിൻ്റെ വികാരിയാണ്. അരീക്കാട്ട് വർഗ്ഗീസ് – പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ്ളൂർ ജീവാലയ, താമരശ്ശേരി സനാതന മേജർ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സ് മാനേജ്‌മന്റ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദങ്ങൾ നേടിയിട്ടുണ്ട്. 

പുതിയ നിയമനങ്ങൾ ഇന്ന് മുതൽ നിലവിൽ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകൾക്കായി ദൈവം നൽകിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കുമായി എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.