“സ്ഥിരതയോടെ ജപമാല ചൊല്ലുന്നവരാരും ശിക്ഷയ്ക്ക് വിധിക്കപ്പെടുകയില്ല,” 15000 പിശാചുക്കള്‍ ബാധിച്ച വ്യക്തി ഭൂതോച്ചാടന വേളയില്‍ വിശുദ്ധ ഡൊമിനിക്കിനോട് പറഞ്ഞത്..

കാര്‍ക്കസോണിനടുത്ത് പരിശുദ്ധ ജപമാലയെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു വിശുദ്ധ ഡൊമിനിക്. അപ്പോഴാണ് പിശാചുബാധിതനായ ഒരുവ്യക്തിയെ കുറെ ആളുകള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടുവന്നത്. ജപമാലയുടെ 15 രഹസ്യങ്ങളെ ആക്രമിച്ചിരുന്ന വ്യക്തിയാണ് അയാളെന്നും അയാളില്‍ 15000 പിശാചുക്കള്‍ ഉണ്ടെന്നും പിശാച്ബാധിതനായ വ്യക്തിയിലൂടെ പിശാചുക്കള്‍ ഗത്യന്തരമില്ലാതെ ഡൊമിനിക്കിനോട് പറയേണ്ടിവന്നു.

ഈ സമയം ഡൊമിനിക്ക് തന്റെ കഴുത്തില്‍ കിടന്നിരുന്ന ജപമാല എടുത്ത് അയാളുടെ കഴുത്തിലിട്ടു. സ്വര്‍ഗ്ഗത്തിലെ സകലവിശുദ്ധരിലും വച്ച് ഏറ്റവുമധികം ഭയപ്പെടുന്നത് ആരെയാമെന്നും മനുഷ്യരാല്‍ ഏറ്റവും അധികം ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യേണ്ടത് ആരെയാണെന്നും ഡൊമിനിക്ക് ചോദിച്ചു.

എന്നാല്‍ അവയ്ക്ക് ഉത്തരം നല്കാന്‍ പിശാചുക്കള്‍ വിസമ്മതിക്കുകയാണ് ചെയ്തത്. ഈ സമയം വിശുദ്ധ ഡൊമിനിക് മുട്ടുകുത്തി നിന്ന് പരിശുദ്ധ മാതാവിനോട് മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിച്ചു. ഡൊമിനിക്കിന്റെ പ്രാര്‍ത്ഥന കേട്ട് മാതാവ് ഒരുകൂട്ടം മാലാഖമാരാല്‍ അകമ്പടി സേവിക്കപ്പെട്ട് അവിടെയെത്തി. തന്റെ കയ്യിലെ സ്വര്‍ണ്ണദണ്ഡുകൊണ്ട് പൈശാചിക ആവേശമുണ്ടായിരുന്ന മനുഷ്യനെ പ്രഹരിച്ചിട്ട് മാതാവ് പറഞ്ഞു എന്റെ ദാസനായ ഡൊമിനിക്കിന് ഉടന്‍ ഉത്തരം നല്കുക.

അപ്പോള്‍ പിശാചുക്കള്‍ ഇങ്ങനെയാണ് മറുപടി നല്കിയത്:

യേശുക്രിസ്തുവിന്റെ മാതാവ് സര്‍വ്വശക്തയാണ്. അവള്‍ക്ക് തന്റെ ദാസരെ നരകത്തില്‍ പതിക്കുന്നതില്‍ നിന്ന് രക്ഷിക്കാനാകും. സ്വര്‍ഗ്ഗത്തിലെ സകലവിശുദ്ധരെയും കാള്‍ കൂടുതല്‍ ഞങ്ങള്‍ അവളെ ഭയപ്പെടുന്നു. അവളുടെ വിശ്വസ്തരായ ദാസരുടെ പക്കല്‍ ഞങ്ങള്‍ക്ക് ഒരു വിജയവും ഇല്ല. മരണസമയത്ത് അവളെ വിളിച്ചപേക്ഷിക്കുന്ന ഒട്ടേറെ ക്രിസ്ത്യാനികള്‍ ഞങ്ങളുടെ സാധാരണ നിലവാരമനുസരിച്ച് യഥാര്‍ത്ഥത്തില്‍ ശിക്ഷക്ക് വിധിക്കപ്പെടേണ്ടവരാണെങ്കില്‍ പോലും അവളുടെ മാധ്യസ്ഥശക്തിയാല്‍ രക്ഷിക്കപ്പെടുന്നു.

അവളുടെ ശക്തി ഞങ്ങളുടെ ശക്തിക്കെതിരായി നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ എത്രയോ നാള്‍ മ ുമ്പേ സഭയെ കീഴടക്കി അതിനെ നശിപ്പിച്ചിട്ടുണ്ടാവുമായിരുന്നു. അങ്ങനെയെങ്കില്‍ സഭയിലെ സന്യാസസമൂഹങ്ങളെല്ലാം തെറ്റിലേക്കും ക്രമക്കേടിലേക്കും പതിക്കുമെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയേനേ.ജപമാല ചൊല്ലുന്നതില്‍ സ്ഥിരതയോടെ നിലനില്ക്കുന്നവരാരും ശിക്ഷയ്ക്ക് വിധിക്കപ്പെടുകയില്ല. കാരണം അവള്‍ തന്റെ ദാസര്‍ക്ക് പാപങ്ങളെ പ്രതിയുള്ള യഥാര്‍ത്ഥ മനസ്താപത്തിന്റെ വരപ്രസാദം നേടികൊടുക്കും. ഇതില്‍ അവര്‍ ദൈവത്തിന്റെ പാപപൊറുതിയും കാരുണ്യവും നേടും.

തുടര്‍ന്ന് വിശുദ്ധനും ജനക്കൂട്ടവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഈ സമയം ശരീരത്തില്‍ നിന്നും ചുട്ടുപഴുത്ത കല്‍ക്കരിയുടെ രൂപത്തില്‍ ഓരോ വലിയ കൂട്ടം പിശാചുക്കള്‍ പുറത്തുപോകാന്‍ തുടങ്ങി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.