ശ്രീലങ്കയിലെ ഭീകരാക്രമണം; ഉന്നതരായ 13 ഗവണ്‍മെന്റ് അധികാരികള്‍ക്കെതിരെ വൈദികര്‍ സുപ്രീം കോടതിയില്‍


കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണം തടയുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു എന്ന പരാതി ഉന്നയിച്ച് രാജ്യത്തെ ഉന്നതരായ 13 ഗവണ്‍മെന്റ് അധികാരികള്‍ക്കെതിരെ വൈദികര്‍ സുപ്രീം കോടതിയില്‍. പ്രധാനമന്ത്രി ഉള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് പരാതി.

ദൗത്യനിര്‍വഹണത്തില്‍ വീഴ്ചവന്നുവെന്നും കത്തോലിക്കരുടെ മതപരമായ അവകാശം ഉറപ്പുവരുത്തുന്നതില്‍ നിന്ന് അവര്‍ വ്യതിചലിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ദേവാലയങ്ങളിലും ആഡംബര ഹോട്ടലിലുമായി നടന്ന ബോംബ് സ്‌ഫോടനത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

സഭയ്ക്ക് നീതി ആവശ്യമാണ്. ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറെ നാളുകള്‍കൊണ്ടു മാത്രമേ അവരുടെ മുറിവുണങ്ങുകയുള്ളൂ. രാജ്യം പലതരത്തിലുള്ള അസ്വസ്ഥതകളിലൂടെയും കടന്നുപോകുകയാണ്. ജനങ്ങള്‍ക്ക് സുരക്ഷിതത്വമോ മതപരമായസ്വാതന്ത്ര്യമോ ലഭിക്കുന്നില്ല. ഫാ. അശോക് സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു.

1978 ല്‍ നിലവില്‍ വന്ന ഭരണഘടനയിലെ മൂന്നാം അധ്യായത്തിലെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു എന്നതാണ് വൈദികരുടെ ആരോപണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.