ഈശോയുടെ ബലിയിലും മഹത്വത്തിലും നിത്യതയിലും പങ്കുണ്ട് എന്ന വിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കഴിയണം: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: ഈശോയുടെ ബലിയിലും മഹത്വത്തിലും നിത്യതയിലും നമുക്ക് പങ്കുണ്ട് എന്ന വിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ കഴിയണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

തിരുസഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും പൗരാണികവുമായ ആചരണമാണ് ഞായറാഴ്ച ആചരണം. അതിന്റെ അനുഗ്രഹത്തിിലേക്ക് പ്രവേശിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയണം.പഴയനിയമത്തിലും പുതിയ നിയമത്തിലും കുഞ്ഞാടിനെക്കുറിച്ചുള്ള വിവരണമുണ്ട്. എന്നാല്‍ പഴയ നിയമത്തില്‍ നിന്നും വ്യത്യസ്തമായ കുഞ്ഞാടിനെയാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്. ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നാണ് സ്‌നാപകന്‍ ഈശോയെ വിശേഷിപ്പിക്കുന്നത്. കുഞ്ഞാട് എന്ന വാക്കിന് പുതിയ നിയമത്തില്‍ വിശ്വസിക്കാവുന്ന ബാലന്‍, ശിശു, ദൈവത്തിന്റെ അപ്പം, എന്നെല്ലാമാണ് അര്‍്ത്ഥം. പിള്ളക്കച്ചകൊണ്ട് പുതച്ചുകിടക്കുന്ന പുല്‍ക്കൂട്ടിലെ ശിശുവാണ് ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.

ജനങ്ങളെല്ലാവരും ദൈവത്തിന്റെ മഹത്വം കാണും. എല്ലാ മര്‍ത്ത്യരും ദൈവത്തിന്റെ മഹത്വം കാണും, രക്ഷ കാണും. ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എല്ലാവരുടെയും പാപപരിഹാര ബലിയാണ്. എല്ലാ ജനതകളും അവിടുന്ന് വഴി രക്ഷിക്കപ്പെടൂന്നു. ഈശോ മിശിഹാ വഴിയാണ് എല്ലാ മനുഷ്യരുടെയും പാപപരിഹാര ബലി പൂര്‍ത്തിയാക്കപ്പെടുന്നത്.

ഈശോ മിശിഹായുടെ ഭാഗമാണ് മാമ്മോദീസാ സ്വീകരിക്കുന്ന ഓരോ വ്യക്തിയും. ഈശോ മിശിഹാ ഇ്ന്നലെയും ഇന്നും എന്നും ഒരാള്‍ തന്നെയാണ്. മിശിഹായോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. ഈശോയോട് നാം ഐക്യപ്പെട്ടിരിക്കുകയാണ്.

നമുക്ക് ഇഷ്ടപ്പെട്ട ചില വചനങ്ങള്‍ നാം സ്വീകരിക്കുന്നു. പക്ഷേ ഈശോ മാറ്റപ്പെട്ടുനിര്‍ത്തിയിരിക്കുകയാണ്. നമ്മില്‍ നിന്നും വേര്‍പ്പെടുത്തപ്പെട്ട വ്യക്തിയായി ഈശോയെ നാം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇത് ശരിയല്ല.

വിശുദ്ധ കുര്‍ബാന വിശുദ്ധ ജനത്തിനുള്ളതാണ്. വിശുദ്ധ കുര്‍ബാനയിലാണ് നാം പങ്കുചേരുന്നത്. നസ്രായനായ ഈശോയുടെ അനുഭവം ഓരോ വിശ്വാസിയുടെയും അനുഭവമായിരിക്കണം. ഈശോ നല്കുന്ന സ്വര്‍ഗ്ഗീയ മഹത്വം മാത്രം മതിയോ ഈശോയുടെ മറ്റ് ജീവിതാനുഭവം നമുക്ക്് വേണ്ടേ എന്ന് ഓരോരുത്തരും ആത്മശോധന ചെയ്യണം.അഭിഷേകം മാത്രം മതി എന്നത്് വഞ്ചനാത്മകായ, അപകടകരമായ അവസ്ഥയാണ്.

ഈശോ കുരിശിലാണ് വാഴുന്നത്, കുരിശില്‍ നി്ന്ന് വേര്‍പെട്ടല്ല. കുരിശില്‍ നിന്ന് വേര്‍പെടുമ്പോള്‍ നാം പ്രത്യാശയില്‍ നിന്നും രക്ഷയില്‍ നിന്നുമാണ് അകന്നുപോകുന്നത്. അല്‍ഫോന്‍സാമ്മയെപോലെയുളള വിശുദ്ധര്‍ സഹനത്തിലൂടെ കടന്നുപോയവരാണ്. തിരി കത്തിക്കുമ്പോഴാണ് പ്രകാശം ഉണ്ടാകുന്നത്.സഹനത്തിലൂടെ കടന്നുപോകാന്‍ വിസമ്മതിക്കുന്നത് കൊണ്ട് നമ്മിലൂടെ കൈവരിക്കേണ്ട രക്ഷ സാധ്യമാകാതെ പോകുന്നു.

സ്വര്‍ഗ്ഗത്തിന്റെ അനുഭവം നമ്മുക്ക് വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ലഭിക്കുന്നുണ്ടോ.? സ്വര്‍ഗ്ഗം ഉണ്ട് എന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭയില്‍ രക്തസാക്ഷികളും വിശുദ്ധരും ഉണ്ടായത്. സ്വര്‍ഗ്ഗമുണ്ടെന്നും സ്വര്‍ഗ്ഗത്തില്‍ വിശ്രമിക്കുന്ന കോടാനുകോടി വിശുദ്ധരുണ്ടെന്നും നാം തിരിച്ചറിയുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്. ഈശോയുടെ ബലിയിലും ആത്മാവിലും നിത്യതയിലും നമുക്ക് പങ്കുണ്ട് എന്ന ബോധ്യത്തോടെ നമുക്ക് മുന്നോട്ടുപോകാം. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates