ഞങ്ങള്‍ക്കും ഞങ്ങളുടെ മകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണേ.. നിര്‍ബന്ധിത മതപ്പരിവര്‍ത്തനത്തിന് ഇരയാക്കപ്പെട്ട പാക്കിസ്ഥാനിലെ ക്രൈസ്തവ പെണ്‍കുട്ടിയുടെ പിതാവ് സംസാരിക്കുന്നു

ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു പാക്കിസ്ഥാനിലെ അര്‍സൂ രാജ എന്ന പതിമൂന്നുകാരി ക്രൈസ്തവപെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അയല്‍വാസിയും മുസ്ലീമുമായ 44 കാരന്‍അലി അസ്ഹര്‍ വിവാഹം ചെയ്ത സംഭവം.

വീടിന് വെളിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞ ഒക്ടോബറിലാണ് അര്‍സൂവിനെ തട്ടിക്കൊണ്ടുപോയത്. മകളെ വിട്ടുകിട്ടാന്‍ വേണ്ടി നീതിപീഠത്തിന്റെ മുമ്പിലെത്തിയ ആ മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധിയാണ് സിന്ധ് ഹൈക്കോടതി പുറപ്പെടുവിച്ചത്. വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും അലി അസ്ഹറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അര്‍സൂവിനെ ഷെല്‍ട്ടര്‍ ഹോമിലേക്കാണ് കോടതി പറഞ്ഞയച്ചത്. അസ്ഹറിന് ജാമ്യം ലഭിക്കുകയും ചെയ്തു.

എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തില്‍ അര്‍സൂവിന്റെ പിതാവ് സംസാരിച്ചതില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ:

എന്റെ മൂന്നുപെണ്‍മക്കളില്‍ ഇളയ ആളാണ് അര്‍സൂ. മൂന്നുപേരും അള്‍ത്താര ബാലികമാരായിരുന്നു. ഏഴാം ക്ലാസിലേക്ക് കടന്നതേയുണ്ടായിരുന്നുള്ളൂ അര്‍സൂ. നേഴ്‌സറിസ്‌കൂളിലെ ആയയാണ് എന്റെ ഭാര്യ. ഒക്ടോബര്‍ 13 നാണ് എനിക്ക് ഒരു ഫോണ്‍ കോള്‍വന്നത്. തൊട്ടടുത്ത ബന്ധു ഫോണ്‍ ചെയ്ത് പറഞ്ഞത് അര്‍സുവിനെ കാണാനില്ലെന്നായിരുന്നു. അന്വേഷണത്തിന് ശേഷം ഞങ്ങള്‍ പോലീസില്‍ പരാതി കൊടുത്തു.

തിരികെ വരും വഴി അയല്‍വാസി എന്നോട് പറഞ്ഞു അയാളുടെ മകന്‍ അര്‍സൂവിനെ വിവാഹം ചെയ്തുവെന്ന്. ഞാന്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. അര്‍സൂവിന്റെ ജനനസര്‍ട്ടിിക്കറ്റും അനുബന്ധ രേഖകളും പോലീസില്‍ സമര്‍പ്പിച്ചു. അന്ന് രാത്രി തന്നെ പോലീസ് എന്നോട് പറഞ്ഞത് അര്‍സൂ ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ്. അന്നുമുതല്‍ ഇന്നുവരെ നീതിക്കുവേണ്ടി ഞങ്ങള്‍ കയറിയിറങ്ങുകയാണ്.

ഞങ്ങള്‍ക്ക് ജോലി നഷ്ടമായി. ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി വീടു വിറ്റു. ഇപ്പോള്‍ ഒരു പെന്തക്കോസ്ത് സഹോദരനാണ് ഞങ്ങള്‍ക്ക് അഭയം നല്കിയിരിക്കുന്നത്. അര്‍സൂ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്. അവള്‍ക്ക് ഞങ്ങളുടെ കൂടെ വരണമെന്നുണ്ട്. അതേ സമയം തന്നെ അവളെ മുസ്ലീമായ ചില സ്ത്രീകള്‍ ബ്രെയ്ന്‍ വാഷ് നടത്തിക്കൊണ്ടിരിക്കുകയാണ്.

എല്ലാ ശനിയാഴ്ചയും ഞങ്ങള്‍ അവളെ ഷെല്‍ട്ടര്‍ ഹോമില്‍ ചെന്നു കാണുന്നുണ്ട്. ഇസ്ലാമിക മതഗ്രന്ഥങ്ങള്‍ താന്‍ വായിക്കുന്നുണ്ടെന്ന് അവള് പോലീസിന്റെ സാന്നിധ്യത്തില്‍ ഞങ്ങളോട് പറഞ്ഞു. എന്നാല്‍ കോടതിയില്‍ അവള്‍ വിവാഹത്തെ എതിര്‍ത്തുസംസാരിക്കുകയും ചെയ്തു. ഇന്ന് ക്രൈസ്തവ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നത് പാക്കിസ്ഥാനിലെ സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക് മുസ്ലീമുകളെ പോലെ സമ്പത്തില്ല, സ്വാധീനമില്ല. ഭാര്യ പ്രമേഹരോഗിയാണ്. അര്‍സൂവിന്റെ ട്രാജഡിയെതുടര്‍ന്ന് അവള്‍ക്ക് പല അസുഖങ്ങളും പിടിപെട്ടിട്ടുണ്ട്. കരയാന്‍ മാത്രമേ അവള്‍ക്ക് കഴിയുന്നുള്ളൂ. ഞങ്ങള്‍ക്കും മോള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം’

ഈ പിതാവിന്റെ നിസ്സഹായതയും ദയനീയതയും നമ്മുടെ ഹൃദയത്തെയും സ്പര്‍ശിക്കുന്നില്ലേ. നമുക്കും പ്രാര്‍തഥനയില്‍ ഇവരെ ഓര്‍മ്മിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates