വത്തിക്കാന്‍സിറ്റി: യഥാര്‍ത്ഥനീതി ഇല്ലാത്തിടത്ത് ആധികാരിക അവകാശവും നിഷേധിക്കപ്പെടുന്നുവെന്നും കാരണം ഓരോ വ്യക്തിയുടെയും അസ്തിത്വത്തിന്റെയും അന്തസിന്റെയും തിരിച്ചറിവില്‍ നിന്നാണ് നിയമം രൂപം കൊള്ളുന്നതെന്നും ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാനിലെ കോടതിവത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. ക്രിസ്തീയപാരമ്പര്യം എല്ലായ്പ്പോഴും വ്യക്തിപരവും സാമൂഹികവുമായ ജീവിതക്രമത്തിന്റെ അടിസ്ഥാന ഗുണമായി നീതിയെ അംഗീകരിച്ചിട്ടുണ്ടെന്ന വസ്തുത പാപ്പ വ്യക്തമാക്കി.
സമൂഹത്തിന്റെ ക്രമം സ്നേഹത്തിന്റെ ക്രമത്തില്‍ നിന്നാണ് പിറവിയെടുക്കുന്നത്. സ്നേഹം ശരിയായി ക്രമീകരിക്കപ്പെടുമ്പോഴും ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോഴും അയല്ക്കാരന്റെ അന്തസിനെ അംഗീകരിക്കുമ്പോഴുമാണ് വ്യക്തിപരവും സാമൂഹികവുമായ ജീവിതം മുഴുവന്‍ ശരിയായ ദിശാബോധം വീണ്ടെടുക്കുന്നത്. സഭയിലെ നീതി എന്നത് കേവലം മാനദണ്ഡത്തിന്റെ സാങ്കേതിക വ്യായാമമല്ല മറിച്ച് ദൈവജനത്തിന്റെ സേവനത്തിനായുള്ള ശുശ്രൂഷയാണെന്നും അതിനാല്‍ നിയമപരായ കഴിവിന് പുറമെ ജ്ഞാനം, സന്തുലിതാവസ്ഥ, ദാനധര്‍മ്മത്തില്‍ അധിഷ്ഠിതമായ സത്യത്തിനായുള്ള നിരന്തരമായ അന്വേഷണം എന്നിവ ഇതിന് ആവശ്യമാണെന്നും പാപ്പ പറഞ്ഞു.