അഭയകേസ്: ഏഷ്യാനെറ്റിന് സത്യം മനസ്സിലായോ?

ക്രൈസ്തവ സഭയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും മുഖ്യചാനലായ ഏഷ്യാനെറ്റ് പലപ്പോഴും ശ്രമിച്ചിട്ടുള്ളതായി നിരീക്ഷണബുദ്ധ്യാ വിലയിരുത്തുമ്പോള്‍ ആര്‍ക്കും മനസ്സിലാവും. എന്നാല്‍ അടുത്തയിടെ സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റിലെ കവര്‍ സ്‌റ്റോറി അല്പം വ്യത്യസ്തവും മാനുഷികതയും ഉള്ളതായി തോന്നി. അഭയകേസിലെ വിധിയുമായി ബന്ധപ്പെടുത്തിയുളളതായിരുന്നു സിന്ധു സൂര്യകുമാര്‍ അവതരിപ്പിച്ച കവര്‍ സ്റ്റോറി. പ്രതികളുടെ ഭാഗം പൊതുബോധത്തില്‍ മുങ്ങിഇല്ലാതായിപ്പോയി എന്നാണ് സിന്ധുവിന്റെ നിരീക്ഷണം. ആരോപണ വിധേയരായവരുടെ ഭാഗവും അതുപോലെ തന്നെ അവതരിപ്പിക്കേണ്ടതാണെന്നും സിന്ധു നിരീക്ഷിക്കുന്നു.

സിസ്റ്റര്‍ സ്റ്റെഫി ശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മം പുന:സൃഷ്ടിച്ചു എന്ന് ആരോപിക്കുന്നവര്‍ ആ നാളുകളില്‍ അത്തരമൊരു സര്‍ജറി ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെന്നും സിസ്റ്റര്‍ വിദേശത്തുപോയിട്ടില്ല എന്ന കാര്യവും ശ്രദ്ധിക്കാതെ പോകരുതെന്നും സിന്ധു പറയുന്നത് സിസ്റ്റര്‍ സ്റ്റെഫിയെ അപകീര്‍ത്തിപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ക്ക് കിട്ടുന്ന നല്ലൊരു തിരിച്ചടിയാണ്.

മിന്നല്‍ വെളിച്ചത്തില്‍ ഫാ. തോമസ് കോട്ടൂരിനെ കണ്ടു എന്ന് പറയുന്ന രാജുവിന്റെ മൊഴിയല്ലാതെ വൈദികനെതിരെ ഉന്നയിക്കാവുന്ന ശക്തമായ ഒരു തെളിവുമില്ല എന്നും കവര്‍ സ്റ്റോറി വ്യക്തമാക്കുന്നു. നാര്‍ക്കോട്ടിക് പരിശോധനയുടെ വീഡിയോ ആദ്യമായി പുറത്തുവന്നത് എഡിറ്റ് ചെയ്ത നിലയില്‍ തന്നെയായിരുന്നുവെന്ന വെളിപ്പെടുത്തലുമുണ്ട് സിന്ധുവിന്റേതായി.

ഈ വാദഗതികള്‍ ഏഷ്യാനെറ്റ് തന്നെ നിരത്തുമ്പോള്‍ അത് വൈകിയാണെങ്കിലും സത്യം തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്ന് വിശ്വസിക്കാനേ നിഷ്പക്ഷമതികള്‍ക്ക് കഴിയൂ. എന്തായാലും കുറച്ചെങ്കിലും സത്യം വെളിപ്പെടുത്താനും സത്യത്തോട് ചേര്‍ന്നുനില്ക്കാനും സന്നദ്ധമായ ഏഷ്യാനെറ്റിന്റെ ഈ മാധ്യമധര്‍മ്മത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.