വത്തിക്കാന്‍ സിറ്റി: വൈദികര്‍ക്ക് ശക്തമായ പ്രാര്‍ത്ഥനാജീവിതവും ദൈവത്തോടും മെത്രാനോടും അടുത്തബന്ധവും ഉണ്ടായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൗരോഹിത്യത്തെക്കുറിച്ചുള്ള മൂന്നു ദിവസം നീണ്ട കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
തന്റെ 52 വര്‍ഷത്തെ പൗരോഹിത്യജീവിതത്തിന്റെ അനുഭവത്തില്‍ നിന്നുകൊണ്ട്ാണ് 85 കാരനായ പാപ്പ സംസാരിച്ചത്. പൗരോഹിത്യജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം ദൈവവുമായുണ്ടായിരുന്ന അടുപ്പമായിരുന്നു ആ ഇരുട്ട് അകറ്റിയതെന്നും പാപ്പ അനുസ്മരിച്ചു. ഫോര്‍ എ ഫണ്ടമെന്റല്‍ തിയോളജി ഓഫ് ദ പ്രീസ്റ്റ്ഹുഡ് എന്ന ശീര്‍ഷകത്തില്‍ പോള്‍ ആറാമന്‍ ഹാളിലായിരുന്നു കോണ്‍ഫ്രന്‍സ്.
നാലുതരത്തിലുളള അടുപ്പം വൈദികര്‍ക്ക് ഉണ്ടായിരിക്കണമെന്ന് പാപ്പ പറ്ഞ്ഞു. ദൈവവുമായിട്ടുള്ള അടുപ്പം, മെത്രാനുമായുളള അടുപ്പം, സഹവൈദികരുമായുള്ള അടുപ്പം, തന്റെ ആളുകളുമായുള്ള അടുപ്പം..
മാമ്മോദീസായിലൂടെ ലഭിച്ച വിശുദ്ധിയിലേക്കുള്ള വിളിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശക്തമായ പ്രാര്‍ത്ഥനയെന്ന് പാപ്പ അനുസ്മരിച്ചു. നാം ഒരിക്കലും നമ്മുക്ക് പ്രത്യേകമായുള്ള വിളിയെക്കുറിച്ചു മറന്നുപോകരുത്. പ്രാഥമികമായി പൗരോഹിത്യം വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. നാം നമ്മെതന്നെ ക്രിസ്തുവിന് സമര്‍പ്പിക്കുന്നതാണ് വിശുദ്ധരായിരിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വിശുദ്ധ ബലി അര്‍പ്പണം, നിശ്ശബ്ദമായ ആരാധന, മാതാവിനോടുള്ള സമര്‍പ്പണം, ദൈവവചനശ്രവണം എന്നിവയിലൂടെയാണ് പ്രാര്‍ത്ഥനാജീവിതത്തോടുള്ള ആഭിമുഖ്യം ജനിക്കുന്നത്.
ദൈവവുമായി നിശ്ശബ്ദമായ പ്രാര്‍ത്ഥനയിലൂടെ നല്ല ബന്ധം സ്ഥാപിക്കുക. വേഗത്തില്‍ പോകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തനിച്ചുപോകുക. ദൂരെയാണ് പോകേണ്ടതെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം പോകുക എന്ന ആഫ്രിക്കന്‍ പഴഞ്ചൊല്ലും പാപ്പ അനുസ്മരിച്ചു.
ചില നേരങ്ങളില്‍ സഭ സഞ്ചരിക്കുന്നത് സാവധാനമാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നാല്‍ അത് സാഹോദര്യത്തോടെ നടക്കാന്‍ വേണ്ടിയാണ്. പാപ്പ പറഞ്ഞു, നല്ല സുഹൃത്തുക്കളും പ്രാര്‍ത്ഥനയുമില്ലാത്ത ബ്രഹ്മചര്യം സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.