ആമസോണ്‍ സിനഡ് രേഖകള്‍ക്ക് മാര്‍പാപ്പയുടെ അംഗീകാരം ഉണ്ടാകുമോ? ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു

വത്തിക്കാന്‍ സിറ്റി: ആമസോണ്‍ സിനഡ് സമാപിച്ചപ്പോള്‍ സിനഡ് പിതാക്കന്മാര്‍ ശുപാര്‍ശ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്തിമ തീരുമാനം എന്തായിരിക്കും? ആമസോണ്‍ സിനഡ് നടക്കാന്‍ പോകുന്നു എന്ന് വാര്‍ത്ത പോലെ തന്നെ ഇപ്പോള്‍ മാധ്യമലോകം മുഴുവന്‍ നോക്കിയിരിക്കുന്നതും മാര്‍പാപ്പയുടെ പ്രതികരണം എന്തായിരിക്കും എന്ന കാര്യത്തെക്കുറിച്ചാണ്.

ഒക്ടോബര്‍ ആറുമുതല്‍ 26 വരെ മൂന്നാഴ്ചയായി നടന്ന ആമസോണ്‍ സിനഡിന്റെ തീരുമാനങ്ങള്‍ വോട്ടെടുപ്പോടെ പാസാക്കി മാര്‍പാപ്പയുടെ തീരുമാനത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ തീരുമാനം എന്തായിരിക്കും എന്ന കാര്യത്തില്‍ കത്തോലിക്കാ സഭ മാത്രമല്ല ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

സിനഡിലെ വോട്ടവകാശമുള്ള 181 പേര്‍ സിനഡ് തീരുമാനങ്ങള്‍ക്ക് അനുകൂലമായാണ് വോട്ടു ചെയ്തിരിക്കുന്നത്.എന്തൊക്കെയാണ് ഈ പ്രധാന തീരുമാനങ്ങള്‍ എന്നല്ലേ? പറയാം.

33 പേജുള്ള ഡോക്യുമെന്റില്‍ സുപ്രധാനമായും രണ്ടു കാര്യങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒന്ന്:ആമസോണ്‍ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിവാഹിതരായ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്കുക. രണ്ട്: സ്ത്രീകള്‍ക്ക് ഡീക്കന്‍ പദവി നല്കുക.

തദ്ദേശീയവാസികള്‍, സന്യസ്തര്‍,അല്മായര്‍, ചാരിറ്റി പ്രവര്‍ത്തകര്‍, എന്നിങ്ങനെ വിവിധതലങ്ങളില്‍ നിന്നുള്ള വ്യക്തികളാണ് സിനഡില്‍ പങ്കെടുത്തിരുന്നത് പ്രത്യേക ക്ഷണിതാക്കളും സിനഡില്‍ പങ്കെടുത്തിരുന്നു. പരിസ്ഥിതി, സഭയുടെ സാംസ്‌കാരികാനുരൂപണം, മനുഷ്യാവകാശം തുടങ്ങിയ ഇതര വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്തുവെങ്കിലും മാധ്യമങ്ങള്‍ മുന്‍തൂക്കം കൊടുത്തത് വിവാഹിതരുടെ പൗരോഹിത്വത്തിന് തന്നെയായിരുന്നു. ആമസോണ്‍ മേഖല അത്തരമൊരു മാറ്റം ആവശ്യപ്പെടുന്നുണ്ടായിരുന്നു സിനഡിന്റെഭൂരിപക്ഷ അഭിപ്രായവും.

അതുപോലെ സ്ത്രീകളെ സഭാനിയമനുസരിച്ച് ഭരണതലങ്ങളില്‍ അവരുടെ സാധ്യതകളെ വേണ്ടതുപോലെ പ്രയോജനപ്പെടുത്തുന്നില്ല എന്ന് മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടിരുന്നു. കര്‍ദിനാള്‍ ടര്‍ക്ക്‌സണെപോലെയുള്ള ചുരുക്കം ചിലര്‍ മാത്രമേ സഭയുടെ പരമ്പരാഗതരീതിയില്‍ നിലയുറപ്പിച്ച് അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളൂ.

ആമസോണ്‍ സിനഡില്‍ പങ്കെടുത്തവര്‍ വിവാഹിതരുടെ പൗരോഹിത്യത്തെയും വനിതകളുടെ ഡീക്കന്‍ പദവിയെയും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. മാര്‍പാപ്പ ഈ രേഖ അംഗീകരിച്ചാല്‍ മാത്രമേ ഈ തീരുമാനങ്ങള്‍ക്ക് സാര്‍വത്രികസഭയുടെ അംഗീകാരം ലഭിച്ചു എന്ന് പറയാന്‍ കഴിയൂ.

അതുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയിലേക്ക് സിനഡ് പിതാക്കന്മാരും ലോകം മുഴുവനും ആകാംക്ഷയോടെ നോക്കുന്നത്. പല കാര്യങ്ങളിലും പുരോഗമനപരമായ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന മാര്‍പാപ്പ ഇക്കാര്യത്തില്‍ എന്തു തീരുമാനമായിരിക്കും എടുക്കാന്‍പോകുന്നത്? മാര്‍പാപ്പയെ വ്യക്തിപരമായി അറിയാവുന്ന ചിലരുടെ വിശ്വാസം മാര്‍പാപ്പ വിവാഹിതരായ പുരുഷന്മാരെ പൗരോഹിത്യത്തിലേക്ക് തിരഞ്ഞെടുക്കില്ല എന്നു തന്നെയാണ്. മാത്രവുമല്ല വോട്ടിംങിലൂടെ പാസായ പല തീരുമാനങ്ങളെയും മാര്‍പാപ്പ തള്ളിക്കളഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

നമുക്കാര്‍ക്കും ഈ വിഷയത്തില്‍ അന്തിമാഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ല. പരിശുദ്ധാത്മാവിന്റെ ജ്ഞാനം മാര്‍പാപ്പയെ തീരുമാനമെടുക്കാന്‍സഹായിക്കട്ടെയെന്നും പാപ്പ എടുക്കുന്ന തീരുമാനം സഭയ്ക്ക് അനുഗ്രഹമായിത്തീരട്ടെയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates