ആലുവ: അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ നാൽപ്പതിനായിരത്തോളം വരുന്ന സന്യാസിനിമാരെയും അവരുടെ പ്രവർത്തനങ്ങളെയും തരംതാണ ഭാഷയിൽ വിമർശിക്കുകയും, നിഷ്‌കരുണം അവഹേളിക്കുകയും പതിവാക്കിയ സാമുവൽ കൂടൽ എന്ന വ്യക്തിക്കെതിരെ ഹൈക്കോടതി ഉത്തരവ്. കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം യു ട്യൂബ് ചാനലിൽ വീഡിയോ ഇട്ടതിനെതിരെ പരാതി നൽകിയിട്ടും അവഗണിച്ചെന്ന ഹർജിയിൽ ഉടൻ നടപടിയെടുക്കാനാണ് ആലുവ റൂറൽ എസ് പിക്കു ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഒപ്പം, വനിതാ കമ്മീഷൻ അധ്യക്ഷ, ഐടി വകുപ്പ് സെക്രട്ടറി എന്നിവരും നടപടിയെടുക്കണമെന്ന് ഉത്തരവുണ്ട്.
ഒരു മാസത്തിനകം നടപടിയെടുത്ത്, ഹർജി നൽകിയ സിഎംസി മൗണ്ട് കാർമൽ ജനറലേറ്റ് പിആർഒ സിസ്റ്റർ മരിയ ആന്റോ സിഎംസിയെ അറിയിക്കണമെന്നും ജസ്റ്റിസ് പിവി ആശ വ്യക്തമാക്കി. നിഗൂഢമായ അജണ്ടകളോടെ തങ്ങളെ അകാരണമായി സമൂഹമധ്യത്തിൽ അപമാനിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, അസഹനീയമാം വിധം അത്തരം പ്രവൃത്തികൾ തുടർന്നുവന്നിരുന്ന സാമുവൽ കൂടൽ എന്ന വ്യക്തിക്കെതിരെ പരാതികളുമായി നിരവധി സന്യാസിനിമാരും, സന്യാസ സമൂഹങ്ങളും, സാധാരണക്കാരും മുന്നോട്ടുവന്നിരുന്നു.
എന്നാൽ, ആ പരാതികൾ തുടർച്ചയായി അവഗണിക്കപ്പെടുകയായിരുന്നു. സെപ്റ്റംബർ മാസം അയാൾ ചെയ്ത ഒരു വീഡിയോയ്ക്കെതിരെ സന്യാസിനിമാർ പരാതികൾ നൽകിയശേഷം മാത്രം അതേ അവഹേളനങ്ങൾ ആവർത്തിച്ചുകൊണ്ട് ഇരുപതോളം വീഡിയോകൾ അയാൾ വീണ്ടും ചെയ്യുകയുണ്ടായി. ഇതെല്ലാം പലപ്പോഴായി നിയമപാലകരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല എന്ന് മാത്രമല്ല, ഐടുഐ ന്യൂസ് എന്ന മഞ്ഞപ്പത്രത്തിന്റെ സഹായത്തോടെ സാമുവൽ കൂടൽ സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ടതും രൂക്ഷമായ പരിഹാസവും അവഹേളനങ്ങളും ആവർത്തിക്കുന്നതുമായ രീതിയിൽ വീഡിയോകൾ ചെയ്തുതുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ ഹൈക്കോടതിയെ സമീപിക്കാൻ സന്യാസിനിമാർ തീരുമാനിച്ചത്.