വിശുദ്ധ ഫൗസ്റ്റീനയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

ആത്മീയവെളിപാടുകള്‍ കൊണ്ട് കത്തോലിക്കാസഭയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വിശുദ്ധരില്‍ പ്രമുഖയാണ് വിശുദ്ധ ഫൗസ്റ്റീന. കരുണയുടെ ഈശോയോടുള്ള ഭക്തി പ്രചരിപ്പിക്കപ്പെട്ടത് ഫൗസ്റ്റീനയിലൂടെയാണ്. ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ ആത്മീയമായി നമ്മെ വളര്‍ത്താന്‍ ഏറെ സഹായകരവുമാണ്.

1905 ഓഗസ്റ്റ് 25 നാണ് പോളണ്ടിലെ ഒരു കത്തോലിക്കാ കുടുംബത്തില്‍ ഫൗസ്റ്റീന ജനിച്ചത്. ഹെലേന എന്നായിരുന്നു മാമ്മോദീസാപേര്. കുടുംബത്തെ സഹായിക്കാന്‍ വേണ്ടി ഹൗസ് കീപ്പറിന്‌റെ ജോലി വരെ ഫൗസ്റ്റീന ചെയ്തിട്ടുണ്ട്. 20 ാം വയസിലുണ്ടായ ഒരു ആത്മീയ അനുഭവമാണ് ഫൗസ്റ്റീനയെ കന്യാസ്ത്രീയാക്കിയത്. പീഡകള്‍ സഹിക്കുന്ന ഈശോയുടെ ദര്‍ശനമാണ് ഫൗസ്റ്റീനയ്ക്കുണ്ടായത്. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്‌സിയില്‍ ചേര്‍ന്നത്. അങ്ങനെയാണ് ഹെലേന മരിയ ഫൗസ്റ്റീന ഓഫ് ദ മോസ്റ്റ് സേക്രഡ് സാക്രമെന്റ് എന്ന പേര് സ്വീകരിച്ചത്.

കന്യാസ്ത്രീയായപ്പോഴും പാചകക്കാരിയുടെയും പോര്‍ട്ടറിന്റെയും ഗാര്‍ഡനറുടെയും ജോലിയായിരുന്നു നിര്‍വഹിച്ചിരുന്നത്. കാവല്‍മാലാഖയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. പലതരത്തിലുള്ള മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെയും കടന്നുപോയ വിശുദ്ധയ്ക്ക പഞ്ചക്ഷതങ്ങളും ലഭിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ ആശ്വസിപ്പിക്കുന്നതുപോലെയുള്ള പല ദര്‍ശനങ്ങളും ഫൗസ്റ്റീനയ്ക്കുണ്ടായിട്ടുണ്ട്. കരുണയുടെ ഈശോയോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിച്ചത് ഫൗസ്റ്റീനയാണ്.

20000 ഏപ്രില്‍ 30 നാണ് ഫൗസ്റ്റീനയെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.