മാതാവും ജപമാലയും രക്ഷിച്ച വിയാനി പുണ്യവാന്‍

നാലാം വയസില്‍ വിയാനിയെന്ന കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി. അന്വേഷിച്ചു ചെന്നവര്‍ കണ്ടതാകട്ടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ബാലനെ. അവന്റെ കൈയില്‍ ജപമാലയുണ്ടായിരുന്നു. മറുകരം കൊണ്ട് മാതാവിന്റെ രൂപം നെഞ്ചോട് ചേര്‍ത്തുപിടിച്ചിട്ടുമുണ്ടായിരുന്നു. ഈ ബാലനാണ് പില്ക്കാലത്തെ വിശുദ്ധ ജോണ്‍ മരിയ വിയാനി.

ചെറുപ്രായം മുതല്‌ക്കേ മരിയഭക്തിയില്‍ വളര്‍ന്നുവന്നവനായിരുന്നു മരിയ വിയാനിയെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വിയാനിയുടെ ജീവിതത്തില്‍ അടിമുടി നിറഞ്ഞുകാണപ്പെട്ടത് മരിയ ഭക്തിയായിരുന്നു. സെമിനാരിയില്‍ നിന്ന് പഠനവൈകല്യത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടപ്പോഴും വൈദികനായി മാറിയതിന് കാരണം അടിയുറച്ച മരിയഭക്തി തന്നെയായിരുന്നു.

ദൈവഭക്തനും ജപമാല ഭക്തനുമായതിനാല്‍ ഈ വൈദികന്‍ ഭാവിയില്‍ വലിയൊരു നേട്ടമായിരിക്കുമെന്നായിരുന്നു രൂപതാധ്യക്ഷന്റെ കണ്ടെത്തല്‍. മാതാവില്‍ ആശ്രയിക്കുന്നവരെ അമ്മ ഒരിക്കലും കൈവെടിയുകയില്ല എന്ന വിശ്വാസത്തിന് അടിവരയിടുന്നതാണ് ഈ സംഭവം. ആഗസ്റ്റ് നാലിനാണ് വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍.

1859 ലായിരുന്നു അന്ത്യം. 1905 ജനുവരി എട്ടിന് പത്താം പീയൂസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തി. 1925 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1929 മുതല്‍ ഇടവകവൈദികരുടെ മധ്യസ്ഥനായി അറിയപ്പെട്ടുതുടങ്ങി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.