മാതാവിനെക്കുറിച്ചുള്ള ചില അബദ്ധവിശ്വാസങ്ങള്‍

കത്തോലിക്കാ സഭയിലെ മേരീവിജ്ഞാനീയം പ്രൊട്ടസ്റ്റന്റുകാര്‍ക്ക് പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. പല തെറ്റിദ്ധാരണകളും അവര്‍ മാതാവിനെക്കുറിച്ച് വച്ചുപുലര്‍ത്തുന്നുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട അബദ്ധധാരണകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

കത്തോലിക്കര്‍ മാതാവിനെ ആരാധിക്കുന്നവരാണ്
സത്യവുമായി യാതൊരു പുലബന്ധവുമില്ലാത്ത ആരോപണമാണിത്. കത്തോലിക്കര്‍ വിശ്വസിക്കുന്നത് മേരി ദൈവത്തിന്റെ ഒരു സൃഷ്ടിയാണെന്നും നമ്മളെ പോലെ തന്നെ ദൈവികകൃപയാല്‍ രക്ഷിക്കപ്പെട്ടവളാണെന്നുമാണ്.രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അധ്യായം എട്ട് ഇതേക്കുറിച്ച് കൃത്യമായ വിശദീകരണം നല്കുന്നുണ്ട്.

മേരിക്ക് രക്ഷകനെ ആവശ്യമില്ലെന്നാണ് കത്തോലിക്കരുടെ ചിന്ത
ഇതാണ് മറ്റൊരു ആരോപണം. പക്ഷേ മേരി നമ്മെ പോലെ തന്നെ ക്രിസ്തുവിന്റെ ദൈവികകൃപയാല്‍ രക്ഷിക്കപ്പെട്ടവളാണ്. എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു എന്ന് ഏറ്റുപറഞ്ഞവളാണ് മറിയം. ഉത്ഭവപാപമില്ലാതെയാണ് അവള്‍ ഈശോയെ ഗര്‍ഭം ധരിച്ചതും. അവള്‍ ഒരിക്കലും പാപം ചെയ്തവളുമല്ല.

മരിയവിജ്ഞാനീയം ബൈബിളിന് വിരുദ്ധമാണ്
ബൈബിള്‍ മരിയവിജ്ഞാനീയത്തിന് ഒരിക്കലും വിരുദ്ധമല്ല. എന്നാല്‍ അതിനെ പിന്തുണയ്ക്കുന്നുണ്ട്. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന നോക്കുക. ഇതില്‍ നന്മ നിറഞ്ഞ മറിയമേ എന്ന സംബോധന ബൈബിളില്‍ നിന്നുള്ളതാണ്. മാലാഖ മംഗളവാര്‍ത്ത അറിയിക്കുമ്പോള്‍ മറിയത്തെ സംബോധന ചെയ്യുന്നത് അങ്ങനെയാണ്.

മധ്യയുഗത്തിലെ വിശ്വാസപരമായ ഒരു തെറ്റാണ് മരിയവിജ്ഞാനീയം
രക്ഷാകരചരിത്രത്തില്‍ മറിയത്തിനുള്ള പങ്കിനെക്കുറിച്ച് ആദിമകാലം മുതല്‍ക്കേ ക്രൈസ്തവര്‍ മനസ്സിലാക്കിയിരുന്നു. അതേക്കുറിച്ച് വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൈവശാസ്ത്രം പോലെ അത് വികസിതമാകാനും വ്യാപകമാകാനും ഏറെ സമയമെടുത്തു എന്ന് മാത്രമേയുള്ളൂ

മേരി ഈശോയെ മറച്ചുവയ്ക്കുന്നു
മേരി ഒരിക്കലും ഈശോയെ മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ മേരിയുടെ ജീവിതം മുഴുവന്‍ ഈശോയെ ആരാധിക്കാന്‍ വേണ്ടിയുള്ളതുമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.