ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കാം

ദൈവകരുണയുടെ തണലിലാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍. ദൈവം നമ്മോട് കരുണ കാണിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം തന്നെ അപ്രസക്തമാകും. കാരണം നാം പാപികളാണ്,ദൈവപ്രമാണങ്ങള്‍ ലംഘിക്കുന്നവരാണ്. പാപം ചെയ്ത് ദൈവത്തെ വേദനിപ്പിക്കുന്നവരാണ്. എന്നിട്ടും ദൈവം നമ്മെ ചേര്‍ത്തുനിര്‍ത്തുന്നു. ദൈവം നമ്മെ പരിപാലിക്കുന്നു. അതാണ് അവിടുത്തെ കാരുണ്യം. അതാണ് അവിടുന്ന് നമ്മോട് കാണിക്കുന്ന സ്‌നേഹം. അതുകൊണ്ട് തുടര്‍ച്ചയായി നമ്മള്‍ ദൈവകരുണ യാചിക്കേണ്ടതുണ്ട്. പാപപ്പൊറുതി അപേക്ഷിക്കേണ്ടതുണ്ട്. ദൈവകരുണയ്ക്കുവേണ്ടിയുള്ള യാചനയാണ് സങ്കീര്‍ത്തനങ്ങള്‍ 51. ദൈവമേ കനിയണമേ എന്നാണ് ശീര്‍ഷകം. ആ അധ്യായത്തിലെ തിരുവചനങ്ങള്‍ ദൈവകരുണയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാക്കി മാറ്റാവുന്നതാണ്.

ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായ്ച്ചുകളയണമേ. എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ. എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ. എന്റെ അതിക്രമങ്ങള്‍ ഞാനറിയന്നു. എന്റെ പാപം എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്…… എന്നു തുടങ്ങുന്ന വചനഭാഗം അപ്പോള്‍ അവിടന്ന് നിര്‍ദ്ദിഷ്ട ബലികളിലും ദഹനബലികളിലും സമ്പൂര്‍ണ്ണ ദഹനബലികളിലും പ്രസാദിക്കും. അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും എന്നാണ് അവസാനിക്കുന്നത്. ദൈവമേ എന്നോട് കരുണ തോന്നണമേയെന്ന് നമുക്ക് ഇടയ്ക്കിടെപ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.