സ്വര്‍ഗ്ഗം ഇല്ലേ..സംശയിക്കുന്നവര്‍ക്ക് വിശുദ്ധ ഫൗസ്റ്റീന കണ്ട ഈ ദര്‍ശനം മറുപടി നല്കും

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരില്‍ മിസ്റ്റിക് അനുഭവം കൊണ്ട് ഏറ്റവും മഹത്തായ വിശുദ്ധയാണ് ഫൗസ്റ്റീന. നരകത്തെക്കുറിച്ചും ശുദ്ധീകരണസ്ഥലത്തെക്കുറിച്ചും ഫൗസ്റ്റീന കണ്ട ദൃശ്യങ്ങള്‍ നാം പലപ്പോഴും കേട്ടിട്ടുണ്ട്.

എന്നാല്‍ ഫൗസ്റ്റീന കണ്ടിട്ടുള്ള സ്വര്‍ഗ്ഗീയ ദൃശ്യങ്ങളെക്കുറിച്ച് നാം അത്രയധികം കേട്ടിട്ടുണ്ടാവില്ല.1936 നവംബര്‍ 27 ന് എഴുതിയ ഡയറിക്കുറിപ്പില്‍ ഫൗസ്റ്റീന താന്‍ കണ്ട സ്വര്‍ഗ്ഗീയ അനുഭവങ്ങളെക്കുറിച്ച് പ കര്‍ത്തിയിട്ടുണ്ട്.

നമ്മുടെ ബുദ്ധീക്കതീതമായ സൗന്ദര്യവും സന്തോഷവുമാണ് മരണത്തിന് ശേഷം സ്വര്‍ഗ്ഗത്തില്‍ നമ്മെ കാത്തുനില്ക്കുന്നത് എന്ന് ഫൗസ്റ്റീന അതേക്കുറിച്ച് എഴുതിയിരിക്കുന്നു. എല്ലാ ജീവജാലങ്ങളും നിര്‍ത്തലിലില്ലാതെ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതാണ് ഫൗസ്റ്റീന ദര്‍ശനത്തില്‍ കണ്ടത്.

എല്ലാ ജീവജാലങ്ങളിലും സന്തോഷം മാത്രമായിരുന്നു .സത്താപരമായി ആ സന്തോഷത്തിന്റെ ഉറവിടത്തിന് മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഓരോ നിമിഷവും അത് പുതിയതായിരുന്നു. പൗലോസ് അപ്പസ്‌തോലന്‍ എഴുതിയിരിക്കുന്നതുപോലെ കണ്ണ് കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതുമായ ഒരു ഹൃദ്യാനുഭവമായിരുന്നു അവിടെ അനുഭവിക്കാന്‍ കഴിഞ്ഞത്.

ഭൂമിയില്‍ ഏറ്റവും സന്തോഷകരമായ ഒരു അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്ന സന്തോഷത്തെക്കാളേറെ വലുതായിരുന്നു സ്വര്‍ഗ്ഗത്തിലെ സന്തോഷം.ദൈവത്തിന്റെ അപരിമേയമായ സ്‌നേഹം അവിടെ വച്ച് അനുഭവിക്കാന്‍ കഴിഞ്ഞു. എന്റെ ആത്മാവില്‍ സന്തോഷവും സമാധാനവും നിറഞ്ഞു. ആകാഴ്ചയെക്കുറിച്ച് ഫൗസ്റ്റീന എഴുതി.

ദൈവം എന്നെ അവിടുത്തെ കരങ്ങളിലെടുത്ത് എന്നെ അവിടുത്തെ ഹൃദയത്തോട് അടുപ്പിച്ചു. ചില ആളുകള്‍ നിത്യതയെക്കുറിച്ച് ചിന്തിക്കാത്തത് എത്രയോ വലിയ ദയനീയാവസ്ഥയാണെന്ന് ഫൗസ്റ്റീന പരിതപിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഒരിടത്തും ഭയമില്ല.
വ്യക്തികള്‍ക്ക് ലഭിക്കുന്ന സ്വകാര്യ വെളിപാടുകള്‍ വിശ്വസിക്കണമെന്ന് സഭ ശാഠ്യം പിടിക്കാറില്ല.

എന്നാല്‍ ഇത്തരം സാക്ഷ്യങ്ങള്‍ ഒരുപാട് പേരുടെ വിശ്വാസജീവിതത്തിന് വലിയ കരുത്ത് പകരും. സ്വര്‍ഗ്ഗം ഇല്ലെന്ന് കരുതി ഈ ലോകത്തിന്റെ ആസക്തികളിലും തിന്മകളിലും മുഴുകി ജീവിക്കുന്നവര്‍ക്ക് വിശുദ്ധ ഫൗസ്റ്റീനയക്ക് ലഭിച്ച ഈ സ്വര്‍ഗ്ഗീയ ദര്‍ശനം ഏറെ പ്രയോജനപ്പെട്ടേക്കും



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.