വിശുദ്ധ കുര്‍ബാന അനുഭവവേദ്യമാകണോ? ഇങ്ങനെ ഒരുങ്ങി പ്രാര്‍ത്ഥിക്കൂ

ജീവിതത്തിന്റെ പലവിധ തിരക്കുകളില്‍ നിന്ന്ഓടിവന്ന് പേരിന് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്ന പലരുമുണ്ട് നമുക്കിടയില്‍. തിരക്കുകള്‍ക്കിടയില്‍ നിന്ന് വരുന്നതായതുകൊണ്ട് പലപ്പോഴും വിശുദ്ധ ബലിക്ക് അര്‍ഹിക്കുന്ന പ്രാധാന്യമോ പരിഗണനയോ നമുക്ക് നല്കാന്‍ കഴിയാതെ പോകുന്നു.

വേണ്ടത്ര ഒരുക്കമില്ലാതെ വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നതുകൊണ്ട് നമുക്ക് അത് അനുഭവമാകാതെയും പോകുന്നു. ലോകത്തില്‍ ഏറ്റവും വലിയ അത്ഭുതം നടക്കുന്നത് വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണെന്നതാണ് വാസ്തവം. പക്ഷേ നമ്മുടെ ഒരുക്കക്കുറവും ഭക്തിയില്ലായ്മയും മൂലം പലര്‍ക്കും അത് അനുഭവമാകുന്നില്ല.

ദൈവത്തില്‍ നിന്നുള്ള സമൃദ്ധമായ കൃപകള്‍ വര്‍ഷിക്കപ്പെടാന്‍ നിമിത്തമാകുന്ന വിശുദ്ധ കുര്‍ബാനയില്‍ യോഗ്യതയോടും ഒരുക്കത്തോടും കൂടി പങ്കെടുത്താല്‍ മാത്രമേ നമുക്ക അതില്‍ നിന്നും നന്മകള്‍ലഭിക്കൂ. വിശുദ്ധ കുര്‍ബാന ഫലദായകമാകണമെങ്കില്‍ അതിന് വേണ്ടത്ര ഒരുക്കം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം.

അതിന് ആദ്യം ചെയ്യേണ്ടത് കഴിവതും വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പുതന്നെ പള്ളിയില്‍ എത്തിച്ചേരുക എന്നതാണ്. മനസ്സ് സ്വസ്ഥമാക്കുക. കണ്ണടച്ച് എല്ലാവിധ വിചാരങ്ങളെയും അകറ്റുക. അതിന് ശേഷം ഇങ്ങനെ പ്രാര്‍ത്ഥിക്കുക:
ഓ എന്റെ ഈശോയേ, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും എല്ലാവര്‍ക്കും ആവശ്യമായവനേ നിന്റെ മുമ്പില്‍ ഞാനിതാനില്ക്കുന്നു ജീവന്‍ നല്കുന്ന വൈദ്യനാണല്ലോ അവിടുന്ന്. നിന്റെ തിരുഹൃദയത്തില്‍ നിന്ന് എനിക്ക് അളവില്ലാത്തവിധം കരുണ നല്കിയാലും. നിന്റെ സ്‌നേഹം നല്കിയാലും. എന്റെ ആത്മാവിന്റെ രോഗാവസ്ഥകളെ പരിഹരിക്കണമേ. മാലാഖമാരുടെ അപ്പം സ്വീകരിക്കാന്‍ തക്ക യോഗ്യത എന്റെ ഹൃദയത്തിന് നല്കണമേ വിശ്വാസത്തോടും വിശുദ്ധിയോടും കൂടി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എന്നെ സഹായിക്കണമേ. എന്റെ രകഷയക്ക് ഈ ദിവ്യബലി കാരണമായിത്തീരട്ടെ. ആമ്മേന്‍.

ഇനിയുള്ള ഓരോ ദിവ്യബലിക്കു മുമ്പായി ഈ പ്രാര്‍ത്ഥന ചൊല്ലുക. എന്നിട്ട് ഭയഭക്തിയോടും ആദരവോടും കൂടി വിശുദ്ധ ബലിയില്‍ പങ്കുചേരുക. ആ വിശുദ്ധ കുര്‍ബാന നമുക്ക് വലിയ അനുഭവമായിരിക്കും. ആ ബലിയിലൂടെ നാം ചോദിക്കുന്ന ആവശ്യങ്ങള്‍ ദൈവം സാധിച്ചുതരുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.