ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്നു രാജാക്കന്മാരുടെ സന്ദര്‍ശനത്തിന്റെ പൊരുള്‍ എന്തായിരുന്നുവെന്ന് അറിയാമോ?

കിഴക്കുള്ള രാജ്യങ്ങളില്‍ നിന്ന് ജ്ഞാനികളായ മൂന്നു രാജാക്കന്മാര്‍ ദിവ്യശിശുവിനെ സന്ദര്‍ശിക്കാന്‍ ഉടനെ വന്നെത്തുമെന്ന് ജോസഫിനെ അറിയിച്ചത് മാലാഖയായിരുന്നു. ഉണ്ണിയേശുവിന്റെ പിറവിക്ക് ശേഷം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ജോസഫ്.. മൂന്നു രാജാക്കന്മാര്‍ അമൂല്യവസ്തുക്കള്‍ കാഴ്ചവച്ച് രക്ഷകനെ ആരാധിക്കുമെന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ ജോസഫ് അത്യധികം സന്തോഷിച്ചു.

മറ്റെല്ലാവരെയും കാള്‍ അഭിമാനിക്കാന്‍ ജോസഫിന് ഇക്കാര്യത്തില്‍ അര്‍ഹതയുണ്ടായിരുന്നു. ജോസഫിന്റെ ഉല്‍ക്കടമായ അഭിലാഷത്തിനും തീവ്രമായ പ്രാര്‍ത്ഥനയ്ക്കും ദൈവം നല്കിയ പ്രത്യുത്തരമാണ് അതെന്നായിരുന്നു മാലാഖയുടെ വെളിപെടുത്തല്‍. ജോസഫ് ഇക്കാര്യത്തില്‍ വളരെയധികം സന്തോഷിച്ചു. ആഹ്ലാദത്തോടും ആനന്ദത്തോടും കൂടി ഇക്കാര്യം ജോസഫ് മറിയത്തെ അറിയിക്കുകയും ചെയ്തു. മറിയം നേരത്തെ ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കിലും ജോസഫിനോട് അതേക്കുറിച്ച് പറഞ്ഞിരുന്നില്ല.

മൂന്നു രാജാക്കന്മാര്‍ വന്നു രക്ഷകനെ കാണുകയും ആരാധിക്കുകയും ചെയ്തപ്പോള്‍ അവര്‍ വിജാതീയലോകം മുഴുവനെയും പ്രതിനിധീകരിക്കുകയായിരുന്നു. ഹെബ്രായവംശത്തിന് പുറത്തുളള സകല ജനതകളുമാണ് അവരിലൂടെ രക്ഷകനെ വന്നു സന്ദര്‍ശിച്ചത്! അതായത് ദൈവം ലോകജനത മുഴുവനും നല്കാനിരിക്കുന്ന രക്ഷയും സകല ജനപദങ്ങളും സത്യസ്വരൂപനെ അറിയുകയും ആരാധിക്കുകയും ചെയ്യാനിരിക്കുന്നതിന്റെ തുടക്കവുമായിരുന്നു ആ സന്ദര്‍ശനത്തിന്റെ പൊരുള്‍.

( വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.