കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 12

പ്രകാശം നല്കുന്ന വിളക്കുകളാകാനാണ് നീ ഞങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത്. പരിശുദ്ധാത്മാവിന്റെ നിറവില്‍, ആത്മാവിന്റെ അഗ്നി ജ്വലിച്ച് സകലര്‍ക്കും പ്രകാശം നല്കാന്‍ അങ്ങ് എന്നും ആഹ്വാനം ചെയ്യുന്നു.

ഒരു അപകടം കൂടി അങ്ങ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്മേലാണ് വയ്ക്കുന്നത്. നന്മയുടെ വിളക്കുകള്‍ സ്വകാര്യതയുടെയും സ്വാര്‍ത്ഥതാല്പര്യങ്ങളുടെയും പറയ്ക്ക്കീഴില്‍ ഒളിച്ചു വയ്ക്കുന്നത് ഈ കാലത്തിന്റെ ഒരു പ്രത്യേകതയാണ്. എന്‌റെ വെളിച്ചം എനിക്ക് മാത്രമാണ് എന്ന് കരുതി മുന്നോട്ടുപോകുമ്പോള്‍ അത് ലോകത്തെ മുഴുവന്‍ ഇരുട്ടിലാക്കുന്നതിന്റെ അടയാളങ്ങള്‍ നാം കാണുന്നുണ്ട്.

എന്റേത്, എന്റേത് മാത്രം, എന്റെ ലോകം ഇങ്ങനെയൊരു രീതിയിലേക്ക് നമ്മുടെ ലോകം മാറിമറിയുമ്പോള്‍ കുരിശിന്റെ വഴികളില്‍ നിന്ന് നീ ഓര്‍മ്മപ്പെടുത്തുന്ന വലിയ സത്യം ഒരു വിളക്കുകളും പറയുടെ കീഴില്‍ ഒളിച്ചുവയ്ക്കാനുള്ളതല്ല അത് പീഠത്തിന്മേല്‍ വയ്‌ക്കേണ്ടത് എന്നാണ്. പീഠത്തിന്മേല്‍ വയ്ക്കാത്ത ഒരു വിളക്കും വിളക്കിന്റെ ധര്‍മ്മം നിര്‍വഹി്ക്കുന്നില്ല.

ഞാനാകുന്ന വിളക്കിനെ സ്വാര്‍ത്ഥതയുടെ മൂടുപടത്തിനുള്ളില്‍ സൂക്ഷിച്ചുവച്ചുകൊണ്ട് എനിക്ക് വേണ്ടി മാത്രം വെളിച്ചമായി മാറാനാണ് ഞാന്‍ ശ്രമിക്കുന്നതെങ്കില്‍ അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമാണ്. ജീവിതം വിജയകരമായി മാറുന്നതും അനുഗ്രഹമായി മാറുന്നതും ഒരു പീഠത്തിലേക്ക് അത് ഉയര്‍ത്തിവയ്ക്കുമ്പോഴാണ്. ദൈവമേ, എന്റെ സ്വകാര്യ ലോകത്തു നിന്ന് എന്റെ പ്രകാശത്തെ അങ്ങ് ചൂണ്ടിക്കാണിച്ചുതരുന്ന നന്മയുടെ പീഠത്തിലേക്ക് ഉയര്‍ത്തിവയ്ക്കാന്‍ എന്നെ അനുഗ്രഹിച്ചാലും. എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ചുറ്റിനുമുള്ളവര്‍ക്കും പ്രകാശം നല്കാനുള്ള പ്രകാശം ഞാന്‍ ഉള്ളില്‍ സൂക്ഷിച്ചുകൊണ്ട് ചുറ്റുപാടുകളെ ഇരുളിലാഴ്ത്തുന്ന എന്റെ മനോഭാവങ്ങളെയും എന്റെ പ്രവര്‍ത്തനങ്ങളെയും അങ്ങ് നിയന്ത്രി്ച്ചാലും.
എല്ലാവര്‍ക്കും വെളിച്ചം കൊടുക്കുന്ന നന്മയുടെ വിളക്കായി, പീഠത്തിന്മേല്‍ പ്രകാശിക്കാന്‍ അവിടുന്നെനിക്ക് കൃപ നല്കിയാലും.

ഫാ.ടോമി എടാട്ട്‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.