വിശ്വാസത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരെയോര്‍ത്ത് വേദന തിന്നുന്നവര്‍ക്കായി ഇതാ ഒരു പ്രാര്‍ത്ഥന

ആത്മീയകാര്യങ്ങളില്‍ കൂടുതലായി വ്യാപരിക്കുകയും ശ്രദ്ധപതിപ്പിക്കുകയും ചെയ്യുന്നവരുടെയെല്ലാം ജീവിതത്തിലെ സ്വകാര്യദു:ഖമായിരിക്കും അവരുടെ പ്രിയപ്പെട്ടവരുടെ വഴിതെറ്റിയുള്ള ജീവിതം. ജീവിതപങ്കാളിയോ മക്കളോ സഹോദരങ്ങളോ മാതാപിതാക്കളോ പോലെ ഏറ്റവും അടുത്തുനില്ക്കുന്നവരായിരിക്കും ഇപ്രകാരം വിശ്വാസത്തില്‍ നിന്ന് അകന്നുജീവിക്കുകയും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നത്.

ആത്മീയരായി ജീവിക്കുന്നവര്‍ പലപ്പോഴും സമൂഹത്തിന്റെ മുമ്പില്‍ പരിഹാസ്യപാത്രമാകാനും ഇക്കൂട്ടര്‍ കാരണമാകും. വേണ്ടപ്പെട്ടവരെ നന്നാക്കാതെയാ പ്രാര്‍ത്ഥനയുമായി നടക്കുന്നത്. ഇതാണ് സമൂഹത്തിന്റെ ദുഷിച്ചവിചാരവും പരിഹാസവും. ഇതുപോലെ വേദന അനുഭവിക്കുന്ന ഒരുപാട് പേരെ ഇക്കാലയളവില്‍ നാം കണ്ടിട്ടുമുണ്ട്. ഇതാ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വഴിപിഴച്ച ജീവിതത്തെയോര്‍ത്ത് വേദനിക്കുന്നവര്‍ക്കെല്ലാം പ്രാര്‍ത്ഥിക്കാന്‍ സഹായകരമായ ഒരു പ്രാര്‍ത്ഥന:

ഓ നിത്യനായ ദൈവമേ അങ്ങയുടെ ഏകപുത്രനെ ഞങ്ങളുടെ രക്ഷയ്ക്കായി അയ്ക്കുവാന്‍ അവിടുന്ന് തിരുമനസ്സായല്ലോ. അങ്ങേ പുത്രന്റെ മാംസനിണങ്ങളാല്‍ രക്ഷിക്കപ്പെട്ടവരുമാണല്ലോ ഞങ്ങള്‍ ഓരോരുത്തരും. ഒരുവന്‍ പോലും നശിച്ചുപോകരുതെന്ന് ആഗ്രഹിക്കുന്നവനായ ദൈവമേ അങ്ങേ അറിയാതെയും അങ്ങേ മറന്നും പാപങ്ങളിലും ജഡികപ്രവണതകളിലും മുഴുകി ജീവിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങളെ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു.

അവിടുത്തെ തിരുരക്തത്താല്‍, പീഡാനുഭവങ്ങളുടെ യോഗ്യതയാല്‍ അവരെ വീണ്ടെടുക്കണമേ അങ്ങേ രക്ഷയും സ്‌നേഹവും അറിയാന്‍ അവര്ക്ക് ഇടവരുത്തണമേ. തിരികെവരുന്നവരെയോര്‍ത്ത് സ്വര്‍ഗ്ഗം സന്തോഷിക്കുമെന്ന വിശുദ്ധവചനത്തിന്റെ യോഗ്യതയാല്‍ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.