നീതിമാനോ ദുഷ്ടനോ പാപിയോ… നമ്മുടെ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?

നീതിമാന്‍ കഷ്ടിച്ചുമാത്രം രക്ഷപ്പെടുന്നുവെങ്കില്‍ ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും! ( 1 പത്രോ 4:18)

നാം ആഴത്തില്‍ ചിന്തിക്കുകയും നമ്മെ അസ്വസ്ഥരാക്കുകയും ചെയ്യേണ്ട ഒരു തിരുവചനഭാഗമാണ് ഇത്. നീതിമാന്‍മാര്‍ കഷ്ടിച്ചുമാത്രമാണ് രക്ഷപ്പെടുന്നത് എന്നാണ് തിരുവചനം വ്യക്തമാക്കുന്നത്.പലപ്പോഴും നമുക്ക് നീതിമാനാകാന്‍ കഴിഞ്ഞിട്ടില്ല. അതായത് ദൈവപ്രമാണങ്ങള്‍ കൃത്യമായി പാലിക്കുക, ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്നത് നല്കുക, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വിചാരം കൊണ്ടും ദ്രോഹം ചെയ്യാതിരിക്കുക

ഇതൊക്കെ നീതിമാന്‍മാരില്‍ പ്രകടമായികണ്ടുവരുന്നവയാണ്. അതുകൊണ്ടാണ് പറഞ്ഞത് ഈ രീതിയില്‍ നോക്കുമ്പോള്‍ നാം നീതിമാന്‍മാരാകാന്‍ സാധ്യതകുറവാണെന്ന്. നാം പലതരത്തില്‍ പല രീതിയില്‍ പാപം ചെയ്തവരുമാണ്, ചെയ്യുന്നവരുമാണ്.

ഒരുപക്ഷേ നാം വലിയ വലിയ ദുഷ്ടതകള്‍ ചെയ്യുന്നില്ലെന്ന് മാത്രമേയുണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ദൈവം നമ്മെ അന്തിമവിധിനാളില്‍ എവിടെയാണ് അടയാളപ്പെടുത്തുന്നത് എന്നത് നമുക്കജ്ഞാതമാണ്

എന്തെന്നാല്‍ വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും.( 1പത്രോ 4:17)

നമുക്ക് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവും തിരുവചനം പറയുന്നുണ്ട്. അത് ഇതാണ്:
ആകയാല്‍ ദൈവഹിതമനുസരിച്ച് സഹിക്കുന്നവര്‍ നന്മ ചെയ്തുകൊണ്ട് വിശ്വസ്തനായ സ്രഷ്ടാവിന് തങ്ങളുടെ ആത്മാക്കളെ ഭരമേല്പിക്കട്ടെ( 1 പത്രോ 4:19)നമ്മുടെ സ്ഥിതി എന്തായിരിക്കും?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.