മറിയത്തിനെതിരെയുള്ള ദുരാരോപണങ്ങളെ യൗസേപ്പിതാവ് നേരിട്ട രീതി അറിയാമോ?

നല്ല കുടുംബജീവിതം നയിക്കുന്നവരെ , മാതൃകാദമ്പതികളെ തെറ്റിക്കാനും അകറ്റാനുമായിട്ടുളള കുത്സിത ശ്രമങ്ങള്‍ ഇന്നിന്റെ മാത്രം പ്രത്യേകതയല്ല. അത് ഏദെന്‍തോട്ടത്തില്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ തിരുക്കുടുംബത്തിന്റെ ഐക്യത്തെ തകര്‍ക്കാനും അത്തരം ശ്രമങ്ങള്‍ നടന്നിരുന്നതായി നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കുകയില്ല.പക്ഷേ യൗസേപ്പിതാവിനെയും മാതാവിനെയും അകറ്റാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. അവരുടെ പരസ്പര ധാരണയും സ്‌നേഹവും ഐക്യവും കണ്ട അയല്‍ക്കാരാണ് ഇവിടെ വില്ലന്മാരായത്. മറിയത്തെക്കുറിച്ചുളള അപവാദം ജോസഫിന്റെ കാതില്‍ പറഞ്ഞുകൊടുക്കുകയായിരുന്നു അവര്‍ ചെയ്തത്.

തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നൂറുശതമാനം സത്യമാണെന്ന് തെളിയിക്കാനും ആരെയും വിശ്വസിപ്പിക്കാനും കഴിയുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. അത്രയ്ക്കും കൗശലപൂര്‍വ്വമായിരുന്നു അവര്‍ പരദൂഷണം എന്ന ആയുധം പ്രയോഗിച്ചിരുന്നത്. പക്ഷേ ജോസഫ് അതിനെ നേരിട്ടത് മറിയത്തെക്കുറിച്ചുള്ള സ്തുതിവാചകങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു.

അതോടെ പരദൂഷകരുടെ നാവടങ്ങി, അവര്‍ ലജ്ജിതരായി. ഇതിലൂടെ സാത്താനെ തന്നെയാണ് ജോസഫ് പരാജയപ്പെടുത്തിയത്. പിന്നെയൊരിക്കലും ഇത്തരം ശ്രമങ്ങളുമായി ജോസഫിനെ സമീപിക്കാന്‍ അവരാരും തയ്യാറായില്ല.
ഇതിലൂടെ ദമ്പതികളും ഒരു കാര്യം അറിയണം.

പരസ്പരമുളള നിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ സുഹൃത്തുക്കളോ അയല്‍ക്കാരോ സഹപ്രവര്‍ത്തകരോ ശ്രമിക്കുമ്പോള്‍ അതിനെ ജോസഫിന്റെ മാതൃകയില്‍ നേരിടുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.