ആത്മഹത്യ ചെയ്യുന്നവര്‍ നരകത്തില്‍ പോകുമോ?

സഭ പഠിപ്പിക്കുന്നത് ആത്മഹത്യ പാപമാണെന്നാണ്. അത് കൊല്ലരുത് എന്ന ദൈവികപ്രമാണത്തിന് എതിരാണ്. ജീവിതവും ജീവനും നല്കിയ ദൈവത്തോട് എതിരിടുന്ന മനോഭാവമാണ്. കാരണം നമ്മളാരും ജീവന്റെ ഉടയോരല്ല. വെറും സൂക്ഷിപ്പുകാര്‍ മാത്രമാണ്. കാരണം എന്തുതന്നെയായാലും ജീവന്‍ നശിപ്പിക്കാന്‍ നമുക്ക് യാതൊരു അവകാശവുമില്ല.

അതുപോലെ നരകം ഉണ്ട് എന്നും സഭ പഠിപ്പിക്കുന്നുണ്ട്. ഈ രണ്ടു കാര്യങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ട് തുടര്‍ന്ന് പറയട്ടെ,

യാതൊരാള്‍ക്കും നിശ്ചയിക്കാനാവില്ല ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന വേദനയും സംഘര്‍ഷവും. എന്തുകൊണ്ടാണ് അയാള്‍ അത്തരമൊരു വഴി തിരഞ്ഞെടുക്കുന്നത് എന്ന്.

ദയയാണ് ആത്മഹത്യ ചെയ്ത വ്യക്തിയോട് സഭ കാണിക്കുന്നത്. ഒരിക്കലും നിന്ദനമല്ല. ആദരവോടുകൂടിയ ശവസംസ്‌കാരശുശ്രൂഷയും പ്രാര്‍ത്ഥനകളും ആത്മഹത്യ ചെയ്തവര്‍ക്ക് ഇപ്പോള്‍ നല്കി വരുന്നുണ്ട് .

സഭയുടെ പാസ്റ്ററല്‍ പ്രതികരണങ്ങളും ഇടപെടലുകളും കുറെക്കൂടി ശക്തമാക്കുകയാണെങ്കില്‍ ആത്മഹത്യകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. സ്വയം അനുഭവിക്കുന്ന ആന്തരിക വേദനകള്‍ പങ്കുവയ്ക്കാന്‍ കഴിയാതെ പോകുന്നതാണ് ചിലരെങ്കിലും സ്വയം മരണം വരിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന്.

ആത്മഹത്യ പാപമാണെന്നും നരകം ഉണ്ടെന്നും പഠിപ്പിക്കുന്ന സഭ ദൈവത്തിന്റെ കരുണയെക്കുറിച്ചും പറയുന്നുണ്ട്. ദൈവത്തിന്റെ കരുണയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് സങ്കീര്‍ത്തനം 103.

അതുകൊണ്ട് ആരാണ് നരകത്തില്‍ പോവുക എന്നത് ദൈവത്തിന്റെ തീരുമാനമാണ്. അത് സ്വര്‍ഗീയമായ ഒരു തീരുമാനമാണ്. ദൈവത്തിന്റെ കരുണയിലൂടെ നോക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്ന കാര്യം അതാണ്. അതുകൊണ്ട് ആരൊക്കെ നരകത്തില്‍ പോവും എന്നോ പോവില്ല എന്നോ പറയാന്‍ കഴിയില്ല. ആ തീരുമാനം ദൈവത്തിന് മാത്രം വിടുക. കാരണം ദൈവമാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.